ആലുവ ശിവരാത്രി: ബലിത്തറ ലേലത്തിന് പൊലീസ് സംരക്ഷണത്തിന് ഉത്തരവ്

കൊച്ചി: ആലുവ മണപ്പുറത്തെ ബലിത്തറ ലേലത്തിന് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി. ബലിതർപ്പണത്തിന് ബലിത്തറകൾ കൈമാറാൻ ചൊവ്വാഴ്ച നടക്കുന്ന ലേല നടപടികളുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഈ മാസം15നും 16നും ലേലം ചെയ്തുകൊടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ ശ്രമങ്ങൾ ഒരുകൂട്ടം പുരോഹിതർ തടഞ്ഞതിനെത്തുടർന്ന് മുടങ്ങിയ സാഹചര്യത്തിൽ ഹൈകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ഉത്തരവ്. ആർച്ചക് പുരോഹിത് സഭയുടെ ആലുവ മണ്ഡലം സെക്രട്ടറി പാനായിക്കുളം രാധാകൃഷ്‌ണ വാധ്യാരുടെ നേതൃത്വത്തിലാണ് ലേലനടപടികൾ തടഞ്ഞതെന്ന് സർക്കാർ അഭിഭാഷകനും ദേവസ്വം ബോർഡിന്റെ അഭിഭാഷകനും അറിയിച്ചതിനെത്തുടർന്ന് രാധാകൃഷ്‌ണ വാധ്യാരെയും കക്ഷിചേർത്തിരുന്നു. ലേല നടപടികൾ തടസ്സപ്പെടുത്തിയില്ലെന്നാണ് രാധാകൃഷ്ണ വാധ്യാർ അറിയിച്ചത്. എന്നാൽ, പൊലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി ലേലത്തിന് സംരക്ഷണം നൽകാൻ നിർദേശിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.