അജു വധം: ഏഴ് പ്രതികളുടെയും ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

കൊച്ചി: സ്വകാര്യ ബാങ്ക് അസി. മാനേജറും എ.ഐ.വൈ.എഫ് പ്രാദേശിക നേതാവുമായിരുന്ന ആലപ്പുഴ കാളാത്ത് വൈദേഹി വീട്ടിൽ അജുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളുടെയും ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. 2008 നവംബർ 16ന് രാത്രി 11.30ഓടെ ആലപ്പുഴ തോപ്പുവെളി ശ്രീരാമക്ഷേത്ര മൈതാനത്ത് നടന്ന സംഭവത്തിൽ ആലപ്പുഴ ജില്ല സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. ഒന്നുമുതൽ ഏഴുവരെ പ്രതികളായ ഷിജി ജോസഫ്, ജോസഫ് ആന്റണി, വിജേഷ്, നിഷാദ്, സൈമൺ വി. ജാക്ക്, തോമസ്കുട്ടി, സിനു വർഗീസ് എന്നിവർ നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളി. ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി നടപടിയിൽ ഇടപെടാൻ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഒന്നാംപ്രതി ഷിജി ജോസഫിന്റെ നിർദേശ പ്രകാരം ഇയാളുടെ ജീവനക്കാരായ മറ്റു പ്രതികൾ അജുവിനെയും സുഹൃത്തായ അഭിലാഷിനെയും ആക്രമിച്ചെന്നും ഇരുമ്പുപൈപ്പും തടിക്കഷണങ്ങളുംകൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ അജു മരിച്ചെന്നുമാണ് കേസ്. അഭിലാഷിന്റെ വീടുപണിയുടെ കരാർ ഷിജിക്ക് നൽകാത്തതിനെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.