കൈത്താങ്ങിന് കാത്തിരിക്കാതെ അനന്തകൃഷ്ണന്‍ വിടചൊല്ലി

അമ്പലപ്പുഴ: ഒരു നാടിന്‍റെ കരുതലിന് കാത്തിരിക്കാതെ അനന്തകൃഷ്ണന്‍ യാത്രയായി. തകഴി പഞ്ചായത്ത് ആറാംവാർഡ് വിരുപ്പാല ശബരിയിൽ അനിൽകുമാർ-അനിതകുമാരി ദമ്പതികളുടെ മകൻ അനന്തകൃഷ്ണനാണ് (24) നാടിനെ കണ്ണീരണിയിച്ച് വിടപറഞ്ഞത്. ഈ മാസം രണ്ടിന് തകഴി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിച്ച അനന്തകൃഷ്ണന് രാത്രി 8.30ഓടെ കാറിടിച്ചാണ് പരിക്കേറ്റത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കുള്ളതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയക്കും മറ്റുമായി അഞ്ചുലക്ഷം രൂപ കണ്ടെത്താൻ കുടുംബത്തിന് കഴിയാതെ വന്നതോടെയാണ് അനന്തകൃഷ്ണന്‍റെ ചികിത്സക്ക് നാട് കൈകോർക്കാൻ തീരുമാനിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും അനന്തകൃഷ്ണന്‍റെ ജീവൻ നിലനിർത്താൻ ധനസമാഹരണം നടത്തുന്നതിനിടെ എല്ലാവരെയും കണ്ണീരിലാഴ്ത്തി ബുധനാഴ്ച രാവിലെ 11.30ഓടെ വിടവാങ്ങി. തകഴി ക്ഷേത്രത്തിലെ താൽക്കാലിക നാദസ്വര ജീവനക്കാരനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.