ചേലക്കുളം മൗലവിക്ക് നാട് വിടയേകി

പെരുമ്പാവൂര്‍: നാടിന്‍റെയാകെ ആദരവ് ഏറ്റുവാങ്ങി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി വിടവാങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒട്ടേറെ ശിഷ്യരും അനുയായികളും ചൊരിഞ്ഞ പ്രാർഥനക്കിടെ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് ചേലക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നത്. പാണ്ഡിത്യത്തിന്റെ കരുത്തും ശോഭയും ഉൾക്കൊണ്ട് സമുദായത്തിന്റെ ഉയര്‍ച്ചക്കും ഉന്നമനത്തിനുമായി ഉഴിഞ്ഞുവെച്ച തലമുതിര്‍ന്ന പണ്ഡിതനെയാണ് നഷ്ടമായതെന്ന് നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. മകൻ ജാബിർ മൗലവി മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. അസാസുദ്ദഅ്വ കോളജിലും പള്ളിയിലുമായി പലതവണയായാണ് നമസ്കാരം നടന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് അനേകർ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു. ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, വി.പി. സജീന്ദ്രൻ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ജംഇയ്യത്തുൽ ഉലമ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ മൗലവി, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിം സംസ്ഥാന ജനറൽ സെക്രട്ടറി ഖമറുദ്ദീൻ മൗലവി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് അബൂബക്കർ ഫാറൂഖി, ഏരിയ പ്രസിഡന്‍റ് കെ.എ. സുബൈർ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി നസീർ അലിയാർ, സലീം ഫാറൂഖി, സയ്യിദ് ഹദ്ദാദ് തങ്ങൾ, മുനീർ ഹുസൈൻ മൗലാന, നജ്മി കാഞ്ഞാർ, സയ്യിദ് മുഹമ്മദ് മൗലവി അൽഖാസിമി തൊടുപുഴ, സി.എ. മൂസ മൗലവി മൂവാറ്റുപുഴ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, റഫീഖ് അൽകൗസരി എന്നിവർ എത്തിയിരുന്നു. അനുശോചനയോഗത്തിൽ ജംഇയ്യതുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ചേലക്കുളം ജമാഅത്ത് സെക്രട്ടറി ടി.കെ. ഹമീദ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.