മാസങ്ങൾ പഴക്കമുള്ള മൃതദേഹം വെള്ളക്കെട്ടിൽ

മൂന്നുമാസം മുമ്പ് കാണാതായ കന്യാകുമാരി സ്വദേശിയുടേതെന്ന് സംശയം ഹരിപ്പാട്: കാർത്തികപ്പള്ളി അഞ്ചാം വാർഡിൽ വലിയകുളങ്ങര ദേവീക്ഷേത്രത്തിന് വടക്കുവശം ചതുപ്പ് നിലത്തിൽ മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വസ്തു ഉടമസ്ഥർ മത്സ്യകൃഷിക്ക് എക്സ്കവറേറ്റർ ഉപയോഗിച്ച് ഭൂമി വൃത്തിയാക്കുമ്പോൾ ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ഇതിനിടെ മൂന്നുമാസം മുമ്പ് കാണാതായ കന്യാകുമാരി കുമാരപുരം മുട്ടക്കാട് വലിയപറമ്പിൽ ടി. സേവ്യറുടെ (34) മൃതദേഹമാണെന്ന് സംശയിക്കുന്നു. സമീപത്ത് നിർമാണത്തിലിരുന്ന വീടിന്റെ കരാറുകാരന്‍റെ ജീവനക്കാരനായ സേവ്യർ ഇവിടെ താമസിച്ചാണ് ജോലിചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബർ 14ന് സേവ്യറെ കാണാതായി. തുടർന്ന് ഭാര്യ സുജ, മക്കളായ ശാലിനി, സജിൻ സേവ്യർ, മാതാവ് ലീല എന്നിവർ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. കായംകുളം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. മൃതദേഹത്തിലെ ഷർട്ടും ധരിച്ചിരുന്ന കൊന്തയും കണ്ട് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ സേവ്യറാണെന്ന് പറയുന്നു. ചിത്രം കണ്ട് ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞു. എന്നാൽ, ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം നൽകാനാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.