റോഡുകൾ നന്നാക്കാൻ അടിയന്തര നടപടിയെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി: സംസ്ഥാനത്തെ തകർന്ന റോഡുകൾ നന്നാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. ‌എറണാകുളം ഗോശ്രീപാലം അറ്റകുറ്റപ്പണികൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇതിന് കലക്ടർ മേൽനോട്ടം വഹിക്കും. ജോലികൾ ഈ മാസം 28ഓടെ പൂർത്തിയാകും. പരാതികളുടെയും മറ്റും അടിസ്ഥാനത്തിൽ തയാറാക്കിയ മോശം റോഡുകളുടെ പട്ടിക ഹൈകോടതിയിൽ നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി പുരോഗതി റിപ്പോർട്ട് നൽകുമെന്നും സർക്കാർ അറിയിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി. അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതി പരിഗണിക്കുന്നത്. കിഴക്കമ്പലം -നെല്ലാട് റോഡിൻെറ ജോലികൾ ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. പൂർത്തിയാകാൻ ഒരു വർഷമെടുക്കും. പുരോഗതി റിപ്പോർട്ട് അടുത്ത തവണ ഹരജി പരിഗണിക്കുമ്പോൾ നൽകും. പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകളാണ് തകർന്നുകിടക്കുന്നതെന്ന് കോടതി ആവർത്തിച്ചു. പഞ്ചായത്ത്, നഗരസഭ കാര്യ ഡയറക്ടർമാർ റോഡുകളുടെ പട്ടിക പരിശോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഗോശ്രീ പാലം ഇറങ്ങുമ്പോഴുള്ള ആദ്യ റൗണ്ട് എബൗട്ടിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റി എറണാകുളം പ്രോജക്ട് ഡയറക്ടറെ സ്വമേധയ കക്ഷിചേർത്തു. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകുമെന്ന് അതോറിറ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.