കുണ്ടന്നൂര്‍ ഫ്ലൈഓവറിലെ വഴിവിളക്കുകള്‍ മിഴിതുറന്നു

മരട്: കുണ്ടന്നൂര്‍ മേല്‍പാലത്തിലെ വഴിവിളക്കുകള്‍ മിഴിതുറന്നു. ഒരാഴ്ചയിലധികമായി തെളിയാതിരുന്ന വഴിവിളക്കുകളാണ് തിങ്കളാഴ്ച മുതല്‍ തെളിഞ്ഞത്. ഫ്ലൈഓവര്‍ നിര്‍മാണ കമ്പനിയും കെ.എസ്.ഇ.ബി.യുമായി ഉണ്ടായിരുന്ന കരാറില്‍ നാലുലക്ഷം രൂപയോളം കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് കെ.എസ്.ഇ.ബി കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നു. വഴിവിളക്കുകള്‍ തെളിയാത്തതിനെത്തുടര്‍ന്ന് 'മാധ്യമം' ഈ മാസം അഞ്ചിന് വാര്‍ത്ത നല്‍കിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തില്‍ എം. സ്വരാജ് എം.എല്‍.എ സംഭവത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് മരട് നഗരസഭ അധികൃതരുടെ നേതൃത്വത്തില്‍ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. നിലവില്‍ കമ്പനിയുമായി ഉണ്ടായിരുന്ന കരാര്‍ അവസാനിപ്പിച്ച് മരട് നഗരസഭയും കെ.എസ്.ഇ.ബി.യുമായി കരാര്‍ എടുത്തതിനെത്തുടര്‍ന്നാണ് വീണ്ടും വഴിവിളക്കുകള്‍ തെളിയാന്‍ വഴിയൊരുങ്ങിയത്. മേല്‍പാലം ഉദ്ഘാടനം ചെയ്തിട്ട് ഒരുമാസം തികയുന്നതിനുമുന്നെയാണ് വിളക്കുകള്‍ തെളിയാതായത്. ഇതേതുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധവും നടന്നിരുന്നു. പാലത്തില്‍ വെളിച്ചമില്ലാത്തതുമൂലം മരട് ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറിവരുന്ന വാഹനങ്ങള്‍ കാണാനാകാത്തതുമൂലം അപകടസാധ്യത കൂടുതലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.