പൊലീസ് ചമഞ്ഞ് കവർച്ച; യുവാവ് അറസ്റ്റിൽ

ചെങ്ങന്നൂർ: പൊലീസുകാരൻ ചമഞ്ഞ് വഴിയാത്രക്കാരുടെ പണവും സ്വർണാഭരണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻവീട്ടിൽ അനീഷാണ് (36) പിടിയിലായത്. പരാതി ലഭിച്ചതിനെത്തുടർന്ന് രണ്ടുദിവസമായി പൊലീസ് സംഘം മഫ്തിയിൽ തിരച്ചിൽ നടത്തുകയായിരുന്നു. കാൽനടക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണവും സ്വർണാഭരണങ്ങളും തട്ടിയിരുന്നത്. കാക്കി പാന്‍റ്സും കറുത്ത ഷൂസുമണിഞ്ഞ് ബൈക്കിൽ കറങ്ങുന്ന ഇയാൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെയും ലൈസൻസും ഹെൽമറ്റുമില്ലാതെ യാത്ര ചെയ്യുന്നവരെയും ബൈക്കിൽ പിന്തുടർന്ന് തടഞ്ഞുനിർത്തിയും പെറ്റിയുടെ പേരിൽ പണം തട്ടി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനുസമീപം സ്കൂട്ടറിൽ വരുകയായിരുന്ന കടപ്ര പരുമല സ്വദേശി വിജയന്‍റെ വാഹനം ബൈക്ക് കുറുകെ നിർത്തി തടഞ്ഞശേഷം രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രേഖകൾ കൈവശമില്ലെന്ന് പറഞ്ഞതോടെ പണം ചോദിച്ചു. ഷർട്ടിന്‍റെ പോക്കറ്റിൽ കൈയിട്ട് 5000 രൂപയും കൈക്കലാക്കി. വായ്പ അടക്കാനുള്ള പണമാണിതെന്ന് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. കാതിൽ കിടന്ന ഒരു ഗ്രാം വരുന്ന കടുക്കനും ഊരിയെടുത്തു. സ്റ്റേഷനിലേക്കെന്ന വ്യാജേന ബൈക്കിൽ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിനുസമീപം ഇറക്കിവിട്ടശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പുളിക്കീഴ് എസ്.എന്ന്.ഒ ഇ.ഡി. ബിജുവിന്‍റെ നിർദേശാനുസരണം എസ്.ഐ കവിരാജിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുകയായിരുന്നു. സമാന തട്ടിപ്പുകൾ സംബന്ധിച്ച് ഇയാൾക്കെതിരെ മൂന്ന് പരാതികൂടി ലഭിച്ചതായി എസ്.ഐ കവിരാജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.