ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണത്തിൽ പുഴുവെന്ന് ആരോപണം

കാക്കനാട്: ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി ആരോപണം. കാക്കനാടിന് സമീപം വാഴക്കാലായിൽ പ്രവർത്തിക്കുന്ന ഹോട്ടലിനുനേരെയാണ് ആക്ഷേപം. അതേസമയം, ഹോട്ടലിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യമോ പഴകിയ ഭക്ഷണമോ കണ്ടെത്തിയില്ലെന്ന് തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗം വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന രണ്ട് യുവാക്കളാണ്​ ഹോട്ടലിൽനിന്ന് ബിരിയാണി വാങ്ങിയത്. ഇതിലെ കോഴിയിറച്ചിയിൽനിന്ന് പുഴുക്കളെ കണ്ടെത്തിയെന്നാണ് പരാതി ഉയർന്നത്. സംഭവം ശ്രദ്ധയിൽപെടുത്തിയതോടെ ഹോട്ടലുടമ ഇടപെട്ട് ഭക്ഷണം മാറ്റിനൽകാമെന്നും പണം ഈടാക്കില്ലെന്നും പരാതി കൊടുക്കരുതെന്നും പറഞ്ഞതായും ആരോപണമുണ്ട്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത് സംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവർ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷ വകുപ്പിന് ഓൺലൈനായി പരാതിയും നൽകി. അജിതയുടെ നിർദേശപ്രകാരം ആരോഗ്യവിഭാഗം അധികൃതർ ഹോട്ടലിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ റാഷിദ് ഉള്ളമ്പള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.