സൗദിയിൽ മരണപ്പെട്ട ബാബുവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

നെടുമ്പാശ്ശേരി: സൗദിയിൽ നിർമാണ ജോലിക്കിടെ മരണപ്പെട്ട കരകുളം സ്വദേശി ബാബുവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തിൽ ബാബുവിന്‍റെ (46) മൃതദേഹമാണ് നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ എം. എ യൂസുഫലിയുടെ ഇടപെടലിനെ തുടർന്ന് ബുധനാഴ്ച നാട്ടിലെത്തിച്ചത്. ബുധനാഴ്ച രാത്രി 10.20 ഓടെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ മകൻ എബിൻ, സഹോദരിയുടെ ഭർത്താവ് മണിക്കുട്ടൻ, ഭാര്യാ സഹോദരൻ സാജൻ, പ്രവാസി സംഘം കരകുളം ലോക്കൽ പ്രസിഡന്‍റ്​ എസ് സജീർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഈ മാസം ഒമ്പതാം തീയതിയാണ് സൗദിയിലെ ഖമീസ് മുശൈത്തിൽ വെച്ച് ജോലിക്കിടയിൽ കെട്ടിടത്തിൽനിന്ന് വീണ്​ ബാബു മരണപ്പെട്ടത്. മരണമറിഞ്ഞിട്ടും ബാബുവിന്‍റെ മൃതദേഹം അവിടത്തെ നടപടികൾ പൂർത്തിയാക്കി ഏറ്റുവാങ്ങി നാട്ടിലെത്തിക്കാൻ ആളില്ലാതെ പ്രതിസന്ധിയിലായിരുന്നു കുടുംബം. ഇന്ത്യൻ എംബസി വഴി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയൂ എന്നതിനാൽ നോർക്കാ റൂട്ട്സ് വഴി അപേക്ഷയും നൽകിയിരുന്നു. കേരള പ്രവാസി സംഘത്തിന്‍റെ സഹായത്തോടെ ലോക കേരളസഭയുടെ ഓപൺ ഫോറം വേദിയിൽ മകൻ എബിൻ എം. എ. യൂസുഫലിയോട് അച്ഛന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായമഭ്യർഥിക്കുകയായിരുന്നു. വേദിയിൽ വെച്ച് തന്നെ അതിനാവശ്യമായ നടപടി സ്വീകരിക്കാൻ അദ്ദേഹം ഇടപെട്ടു.ആ ഇടപെടലിനെ തുടർന്നാണ് പെട്ടന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. 11 വർഷമായി ബാബു സൗദിയിൽ ജോലി ചെയ്യുന്നു. മൂന്നു വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. മൃതദേഹം വ്യാഴാഴ്ച രാവിലെ 7 മണിക്ക്ചെക്കക്കോണം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ഉഷ, മക്കൾ: എബിൻ, വിപിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.