മാധ്യമം എജുകഫേ എറണാകുളം കലൂർ റെന ഇവന്റ് ഹബിൽ ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യുന്നു. മാധ്യമം ജനറൽ മാനേജർ എം.കെ.എം. ജാഫർ, കൺട്രി ഹെഡ് കെ. ജുനൈസ്, കൊച്ചി ബ്യൂറോ ചീഫ് പി.പി. കബീർ, ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ്, കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ‘ഫ്യൂച്ചർ’ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ.കെ. ഷനോജ്, മാധ്യമം കൊച്ചി സർക്കുലേഷൻ മാനേജർ കെ.എം. സിദ്ദീഖ്, മാധ്യമം ബിസിനസ് സൊലൂഷൻസ് മാനേജർ ആനന്ദൻ നെല്ലിക്കോട്, കൺട്രി ഹെഡ്
(മീ ഫ്രണ്ട് ഇവന്റ്സ്) മുഹ്സിൻ എം. അലി, പരസ്യ വിഭാഗം സോണൽ മാനേജർ പി.ഐ. റഫീഖ് എന്നിവർ സമീപം
കൊച്ചി: പ്ലസ്ടു കഴിഞ്ഞാലും ഡിഗ്രി കഴിഞ്ഞാലും എന്തു ചെയ്യണമെന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകി, പുതുകാലത്തെ പുത്തൻ പ്രഫഷനുകളുടെയും കരിയറിന്‍റെയും ലോകത്തേക്ക് വഴി തെളിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള എജുകഫേ കൊച്ചി പതിപ്പിന് പ്രൗഢോജ്വല തുടക്കം.കൊച്ചി കലൂർ ലിസി ജംഗ്ഷനിലെ റെന ഇവൻറ് ഹബിൽ നടന്ന ചടങ്ങിൽ ജെബി മേത്തർ എം.പി എജുകഫേ ലോഗോ പ്രകാശനവും ഉദ്ഘാടനവും നിർവഹിച്ചു. വർഷങ്ങൾക്കു മുമ്പ് തലച്ചോറു കൊണ്ട് ആലോചിച്ച്, പേന വെച്ച് പുസ്തകത്തിൽ എഴുതിയിരുന്ന കാലത്തു നിന്ന് ഐപാഡിലേക്ക് എഴുത്ത് മാറിമറിയുകയും അതും കഴിഞ്ഞ് നമുക്കാവശ്യമുള്ളത് ചാറ്റ്ജിപിടിയിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് അവർ പറഞ്ഞു. ഇന്ന് നിരവധി സാധ്യതകൾ നമുക്കിടയിലുണ്ട്.
എന്താണോ നിങ്ങളുടെ പാഷൻ, അത് ആത്മാർഥമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണം.വളർന്നുവരുന്ന തലമുറക്കും രക്ഷിതാക്കൾക്കും ലക്ഷ്യബോധം പകരാനും മാർഗദർശനം നൽകാനും എജുകഫേ സഹായിക്കും. ഏത് കരിയർ ആണെങ്കിലും ഉത്തരവാദിത്വമുള്ള പൗരനായി വളരാനും ഭരണഘടനയുടെ മൂല്യങ്ങൾ മുറുകെപിടിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാർഥികളെ കേൾക്കുക എന്നതാണ് എജുകഫേയുടെ പ്രധാന സവിശേഷതയെന്ന് ആമുഖപ്രഭാഷണത്തിൽ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് പറഞ്ഞു.
മനുഷ്യന്റെ ഏറ്റവും അപ്ഡേറ്റഡ് ആയ പതിപ്പാണ് ഇന്നത്തെ തലമുറ. എ.ഐ തലമുറയുടെ കാലത്ത് ഡിജിറ്റലിൽനിന്ന് വീണ്ടും പ്രകൃതിയിലേക്ക് മടങ്ങുന്ന ഒരു കാഴ്ചയാണ് ഇന്ന് നാം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്റ്റൻ ടോം ജോസഫ്, സി.ബി.എസ്.ഇ മാനേജ്മെൻറ് അസോ. പ്രസിഡൻറ് അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാൻ, കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, ഫ്യൂച്ചർ അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ കെ.കെ. ഷനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ നിർവഹിച്ചു.
സിവിൽ സർവിസ് സ്വപ്നങ്ങളിലേക്ക് വഴികാട്ടാൻ കലക്ടറും റാങ്ക് ജേതാക്കളും പങ്കെടുത്ത പാനൽ ചർച്ച, മെൻറലിസ്റ്റ് താഹിറിന്റെ മെൻറലിസം ഷോ, മീറ്റ് ദി മാസ്റ്റേഴ്സ് സെഷൻ, സംരംഭകത്വത്തിലേക്ക് വഴിതെളിച്ചുകൊണ്ടുള്ള സെഷൻ തുടങ്ങിയവ ആദ്യദിനം ശ്രദ്ധേയമായി.വിദേശ സർവകലാശാലകളുടേതുൾപ്പെടെ സ്റ്റാളുകൾ, സൗജന്യ കരിയർ കൗൺസിലിങ്, ആപ്റ്റിട്യൂഡ് ടെസ്റ്റ്, വിവിധ കോഴ്സുകളെയും പ്രഫഷണുകളെയും അടുത്തറിയാനുള്ള അവസരങ്ങൾ തുടങ്ങിയവ എജുകഫേയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.