കോട്ടപ്പുറം കായലിൽനിന്ന്​ വാരി ശേഖരിച്ച മണൽ കടത്തുന്നു

പറവൂർ: കോട്ടപ്പുറം കായലിൽ തുരുത്തിപ്പുറം ഭാഗത്ത് നിന്നും വാരി ശേഖരിച്ച നൂറു കണക്കിന് ലോഡ് മണൽ അനധികൃതമായി ജില്ലക്ക് പുറത്തേക്ക് മണൽ മാഫിയ കടത്തിക്കൊണ്ടു പോകുന്നതായി പരാതി. പകൽ ചില സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്കാണ് മണൽ അടിക്കുന്നത്. എന്നാൽ, രാത്രി തൃശൂർ ജില്ലയിലെ ചില സ്ഥാപനങ്ങളിലേക്കാണ് മണൽകടത്ത്. ഒരാഴ്ചയായി ഇത് തുടർന്നിട്ടും പുത്തൻവേലിക്കര പഞ്ചായത്ത് അധികൃതർ അറിഞ്ഞതായി ഭാവിക്കുന്നില്ല. മണൽ കടത്തിനെക്കുറിച്ച് നാട്ടുകാരുടെ ചോദ്യങ്ങൾക്ക് പഞ്ചായത്ത് അധികൃതർ വ്യക്തമായി മറുപടി നൽകാത്തത് സംശയത്തിന് ഇടനൽകുന്നു. നീരൊഴുക്ക് തടസ്സപ്പെട്ട് നിർജീവമായ പുഴകളെയും തോടുകളെയും പുനരുജ്ജീവിപ്പിക്കാൻ ജില്ല ഭരണ കേന്ദ്രം ആവിഷ്കരിച്ച ഓപറേഷൻ വാഹിനി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തോടുകളിൽനിന്നും ചളിയും മാലിന്യങ്ങളും നീക്കുന്ന പ്രവർത്തി നടന്നുവരുന്നുണ്ട്. എന്നാൽ, കോട്ടപ്പുറം കായലിന്‍റെ ഭാഗമായ തുരുത്തിപ്പുറത്തുനിന്നും അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ മണൽ വാരി ശേഖരിച്ച് കടത്തുന്നത് ഏത് പദ്ധതി പ്രകാരമാണെന്ന് വ്യക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍റെയും വാർഡുകളിൽനിന്നാണ് മണൽകടത്ത് . വാരിക്കൂട്ടിയിട്ടിരിക്കുന്ന മണൽ വെള്ളോട്ടുപുറത്തെ താഴ്ന്ന പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ ഉപയോഗിക്കണമെന്ന നിർദേശം പഞ്ചായത്ത് അധികൃതർ ചെവിക്കൊണ്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.