പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥ സി.എസ്.ഐ മധ്യകേരള ഇടവക സമിതി ഭാരവാഹികൾക്കും ബാധകം

കൊച്ചി: സമുദായ സംഘടനകളിൽ ഭാരവാഹികളാകരുതെന്ന സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥ സി.എസ്.ഐ മധ്യകേരള ഇടവക സമിതി ഭാരവാഹികൾക്കും ബാധകമെന്ന് ഹൈകോടതി. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ സെക്ഷൻ 67 എയിൽ സർക്കാർ ഉദ്യോഗസ്ഥർ മത-സമുദായ സംഘടനകളിൽ ഭാരവാഹികളാകുന്നത് വിലക്കിയിട്ടുണ്ട്. ഇത് സി.എസ്.ഐ മധ്യകേരള ഇടവകയിലെ വിവിധ സമിതികളിൽ ഭാരവാഹികളാകുന്നതിനും ബാധകമാണ്. എന്നാൽ, മത സമുദായ സംഘടനകളുടെ ഭാരവാഹികളാകാൻ മാത്രമാണ് വിലക്കെന്നും മത്സരിക്കുന്നതിന് വിലക്കില്ലെന്നും ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കി. മത്സരിച്ച് ജയിച്ച് ഭാരവാഹിയായാൽ മാത്രമേ പെരുമാറ്റച്ചട്ടത്തിലെ വിലക്ക് ബാധകമാകൂവെന്നതിനാൽ മത്സരിപ്പിക്കുന്നത് വിലക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സി.എസ്.ഐ മധ്യ കേരള ഇടവകയുടെ വിവിധ സമിതികളിൽ സർക്കാർ ജീവനക്കാർ ഭാരവാഹികളാകുന്നതിനെതിരെ തലയോലപ്പറമ്പ് വടകര സ്വദേശി കെ.ജെ. ഫിലിപ്പ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സി.എസ്.ഐ മധ്യകേരള ഇടവകയുടെ വിവിധ സമിതികളിലേക്ക് മത്സരിച്ചു ജയിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഹരജിക്കാരൻ നേരത്തേ വകുപ്പുകൾക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിയില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരം പദവികളിൽ സർക്കാർ ഉദ്യോഗസ്ഥരെ മത്സരിപ്പിക്കുന്നതിൽനിന്ന് സി.എസ്.ഐ മധ്യകേരള ഇടവകയെ വിലക്കണമെന്ന ആവശ്യവും ഉന്നയിച്ചു. തുടർന്നാണ് ഉത്തരവുണ്ടായത്. ഹരജിക്കാരൻ വകുപ്പുകൾക്ക് നൽകിയ നിവേദനത്തിൽ ആറാഴ്‌ചക്കകം നിയമാനുസൃതം നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.