വർഗീയവാദികളുടെ തിണ്ണനിരങ്ങുന്നവരല്ല യു.ഡി.എഫ് -വി.ഡി. സതീശൻ

കൊച്ചി: വര്‍ഗീയവാദികളുമായി ഒരു സന്ധിയുമില്ലെന്നും അവരുടെ തിണ്ണനിരങ്ങുന്നവരല്ല യു.ഡി.എഫ് എന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും വോട്ടുകൊണ്ട് തൃക്കാക്കരയില്‍ ഞങ്ങൾ ജയിക്കുമെന്നും മതേതരമനസ്സാണ് കേരളത്തിന്റേതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് വോട്ടിനായി കണ്ടവന്‍റെ അടുത്തെല്ലാം പോകലല്ല തങ്ങളുടെ പണി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടുമുള്ള കേസുകളൊക്കെ ഒത്തുതീര്‍പ്പാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. വിഷയദാരിദ്ര്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഉമ തോമസിന്‍റെ സന്ദർശനം വിവാദമാക്കുന്നതെന്ന് സതീശൻ പറഞ്ഞു. അതിജീവിത ഹൈകോടതിയെ സമീപിച്ചതോടെ സര്‍ക്കാറിന്റെ സ്ത്രീവിരുദ്ധമുഖം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് ഈ സര്‍ക്കാറിന്റെ കാലത്തെ ആദ്യസംഭവമല്ല. മുഖ്യമന്ത്രിയുടെ ഓഫിസ് പണ്ടും അദ്ദേഹത്തിന്റെ കൈയിലായിരുന്നില്ല. അവിടെയുള്ളവർ പിന്നീട് ജയിലിലായി. വീണ്ടും ഓഫിസ് കൈവിട്ടുപോയോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നത് നന്നായിരിക്കും. ഇടത് സഹയാത്രികരാണ് അതിജീവിതയുടെ കൂടെയുണ്ടായിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുന്നത് ആരെ രക്ഷിക്കാനാണെന്നും സതീശൻ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.