ആളെ മാത്രമല്ല, ചരക്കും കയറ്റുമെന്ന് കെ-റെയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർലൈൻ കല്ലിടൽ താൽക്കാലികമായി നിർത്തിയെങ്കിലും പദ്ധതിയുടെ നേട്ടങ്ങൾ സംബന്ധിച്ച പ്രചാരണവുമായി കെ-റെയിൽ. സിൽവർ ലൈനിൽ ആളെ മാത്രമല്ല ചരക്കും കയറ്റുമെന്നാണ് അവകാശവാദം. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സിൽവർ ലൈൻ വന്നാലുണ്ടാകുന്ന നേട്ടങ്ങൾ സംബന്ധിച്ച വിഡിയോകൾ ഉൾപ്പെടെ ഷെയർ ചെയ്തുള്ള കെ-റെയിലിന്‍റെ പ്രചാരണം. സിൽവർലൈൻ വന്നാൽ ഐ.ടി രംഗത്ത് പുതിയ ഒട്ടേറെ തൊഴിലവസരങ്ങൾ വരുമെന്നും കെ-റെയിൽ അവകാശപ്പെടുന്നു. ഗതാഗതപ്രശ്നം പരിഹരിക്കാൻ റെയിൽവേ പാത ഇരട്ടിപ്പിച്ചാൽ പോരേയെന്ന വാദത്തിൽ കഴമ്പില്ലെന്നാണ് കെ- റെയിലിന്‍റെ വാദം. ഇരട്ടിപ്പിച്ചാലും വേഗം കൂടില്ല. തിരുവനന്തപുരം-മംഗളൂരു സെക്ഷനിൽ 634 കി.മീറ്ററിൽ 615 കി.മീ ഇരട്ടിപ്പിച്ചെങ്കിലും വേഗം കൂടിയില്ലെന്നാണ് കെ-റെയിലിന്‍റെ അവകാശവാദം. റോ-റോ മോഡൽ ചരക്കുനീക്കം, റോഡ് വഴിയുള്ള ചരക്കു നീക്കത്തെക്കാൾ ലാഭകരമാണെന്ന അവകാശവാദവും കെ-റെയിൽ മുന്നോട്ട് വെക്കുന്നു. സിൽവർ ലൈൻ റോ-റോ സർവിസിൽ ഒരുദിവസം 450 മുതൽ 480 വരെ ചരക്കു ലോറികളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനാകും. ദിവസം ആറ് റോ-റോ ട്രിപ്പുണ്ടാകും. ഏകദേശം 75 ട്രക്കുകളെ ഒരു ട്രെയിനിന് വഹിക്കാനാകും. മണിക്കൂറിൽ 120 കി.മീ വേഗത്തിലാകും ട്രെയിൻ ഓടുന്നത്. ചരക്കുനീക്കത്തിന് ഏറ്റവും മികച്ച മാർഗമാണ് റോ-റോ. ഭാരം നിറച്ച 44 ലോറികളെ ഒരു റോ-റോ റേക്കിന് ഉൾക്കൊള്ളാനാകുമെന്നും കെ-റെയിൽ അവകാശപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.