കായംകുളം: കല്ലറ നശിപ്പിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ വിഭാഗം കറ്റാനം കട്ടച്ചിറ പള്ളിക്ക് മുന്നിൽ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നിട്ടും പരിഹാരമായില്ല. ഇവരെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതുവരെ നീതിക്കായി പോരാടുമെന്ന് മൂന്നാം ദിവസത്തെ സഹനസമരം ഉദ്ഘാടനം ചെയ്ത യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
ഇടവകയുമായി ബന്ധമില്ലാത്തവർ പ്രാർഥനക്ക് എന്ന പേരിൽ കല്ലറയിൽ കടന്ന് മൃതദേഹങ്ങളോടും കല്ലറകളോടും അക്രമം കാണിക്കുന്നത് അപമാനകരമായ നടപടിയാണ്. സെമിത്തേരി ബിൽ നടപ്പാക്കിയ ആർജവമുള്ള സർക്കാർ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ മുൻനിർത്തി സഭാതർക്കം പരിഹരിക്കാൻ സർക്കാർ നിയമനിർമാണത്തിലൂടെ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്, അൽമായ ട്രസ്റ്റി സി.കെ. ഷാജി ചൂണ്ടയിൽ എന്നിവർ സംസാരിച്ചു. പള്ളിക്കു മുന്നിൽ പ്രതിഷേധ ജ്വാല തെളിച്ചു. സഭ വൈദിക ട്രസ്റ്റി സ്ലീബ വട്ടവേലിൽ കോർ എപ്പിസ്കോപ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ കെ.ഒ. ഏലിയാസ്, അലക്സ് എം. ജോർജ്, ഫാ. സാംസൺ വർഗീസ്, ഫാ. രാജു ജോൺ, ഫാ. ജോർജ് പെരുമ്പട്ടത്, വികാരി ഫാ. റോയി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.