കമ്മ്യൂണിസ്റ്റ് ഘടകം രൂപീകരിച്ചിട്ട് മുക്കാൽ നൂറ്റാണ്ട്: സമര ചരിത്രങ്ങളിലെ അടയാളമായി വള്ളികുന്നം

കായംകുളം: ഏഴുവയസുകാരി ഭാർഗവി കൊളുത്തിയ മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ വള്ളികുന്നത്തെ ആദ്യ കമ്മ്യൂണിസ്റ്റ് സെൽ രൂപീകൃതമായിട്ട് മുക്കാൽ നൂറ്റാണ്ട്. രണ സ്മരണകളിരമ്പുന്ന വിപ്ലവ ചരിത്രങ്ങളുടെ ഓർമകൾ ഉണർത്താനായി നാലുനാൾ നീളുന്ന ആഘോഷങ്ങളാണ് വള്ളികുന്നത്ത് ഒരുക്കിയിരിക്കുന്നത്. 1948 ഒക്ടോബർ 14 ന് ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ സഖാവിന്‍റെ വീട്ടിലാണ് ആദ്യ പാർട്ടി സെൽ രൂപീകരണത്തിനായി സഖാക്കൾ ഒത്തുചേരുന്നത്. കുഞ്ഞുരാമനെ കൂടാതെ തോപ്പിൽ ഭാസി, പുതുപ്പള്ളി രാഘവൻ, കെ.എൻ. ഗോപാലൻ, ചാലിത്തറ കുഞ്ഞച്ചൻ, കിടങ്ങിലെ മാനേജർ (നീലകണ്ഠൻ), ടി.കെ. തേവൻ എന്നിവരാണ് പങ്കെടുത്തത്.

ഗോപാലനായിരുന്നു ആദ്യ സെക്രട്ടറി. പിന്നെയുള്ള സമര വഴികൾ ത്യാഗ ചരിത്രത്തിന്‍റേതായിരുന്നു. അടിയാളവർഗത്തിന്‍റെ ജീവിതങ്ങളെ കശക്കിയെറിഞ്ഞ മാടമ്പിമാരുടെ പ്രമാണിത്വത്തെ ചോദ്യം ചെയ്യാനിറങ്ങിയ ഒരുപറ്റം ചെറുപ്പക്കാരുടെ ധീരമായ ചുവടുവെപ്പുകളാണ് പിന്നീട് നാട് കാണുന്നത്. അയിത്തവും അനാചാരങ്ങളും ജന്മിത്വവാഴ്ചക്കും എതിരെ അവർ പൊരുതി. എണ്ണക്കാട് കൊട്ടാരത്തിലെ ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനുമാണ് വിപ്ലവവഴിയിലേക്ക് ആളെ കൂട്ടാൻ ആദ്യം വള്ളികുന്നത്ത് എത്തുന്നത്.

കമ്മ്യൂണിസ്റ്റ് ആശയം ജനമനസുകളിലേക്ക് ആഴത്തിൽ കുത്തിയിറക്കാൻ കഴിയുന്ന രചനാശൈലിയുടെ ഉടമകളെയും ആയുധവഴിയിൽ വിപ്ലവം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസം ഉയർത്തികാട്ടിയ കാരിരിമ്പിന്‍റെ കരുത്തുള്ള സഖാക്കളെയും അവർ വള്ളികുന്നത്തിന്‍റെ മണ്ണിൽ വാർത്തെടുത്തു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'' അടക്കമുള്ള നാടകങ്ങൾ കൈരളിക്ക് സംഭാവന ചെയ്ത തോപ്പിൽഭാസി, എഴുത്തുകാരനും പത്രാധിപരും നടനുമായിരുന്ന കാമ്പിശേരി കരുണാകരൻ, ശൂരനാട് സമര നായകൻ സി.കെ. കുഞ്ഞുരാമൻ, പനത്താഴ രാഘവൻ, പേരൂർ മാധവൻപിള്ള തുടങ്ങി ഒട്ടനവധി സഖാക്കളാണ് ഇവിടെ ഉയിർകൊണ്ടത്. ഈ സംഘബലം നാട്ടിൽ സൃഷ്ടിച്ച വിപ്ലവം ചരിത്രത്തിലെ വേറിട്ട അടയാളപ്പെടുത്തലുകളായി ഇന്നും നിറഞ്ഞുനിൽക്കുന്നു.

കായംകുളത്ത് നിന്നും അധ്യാപകനായി എത്തി നാട്ടുകാരനായി മാറിയ കേശവൻപോറ്റിയും ഇവർക്കൊപ്പം ചേർന്നിരുന്നു. നാട്ടുപ്രമാണിമാരുടെ അധികാര ഗർവുകൾക്കെതിരെയുള്ള പടയൊരുക്കത്തിന് രുപം നൽകിയാണ് ഇവർ സമരവഴികൾ വെട്ടി തീർത്തത്. പാടത്തും പറമ്പത്തും വിയർപ്പൊഴുക്കി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ച പാവപ്പെട്ടവന് അർഹമായ വേതനം പോലും നിഷേധിക്കപ്പെടുന്നതിനെതിരെയും മാന്യമായി വഴി നടക്കാനുള്ള അവകാശത്തിനായും ഇവർ സമര വഴികൾ വെട്ടിത്തെളിച്ചു. ഇവരുടെ ത്യാഗ നിർഭര പോരാട്ടങ്ങളുടെ ഫലമായിട്ടാണ് വള്ളികുന്നത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി പടർന്ന് പന്തലിച്ചത്. 

Tags:    
News Summary - Three-quarters of a century since the formation of the communism in Vallikunnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.