സ്കൂൾ കലോത്സവ പ്രചാരണാർഥം ആഞ്ഞിലിപ്ര ഗവ. യു.പി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്
ആലപ്പുഴ സ്കൂൾ കലോത്സവം; ഇന്ന് തിരശ്ശീല ഉയരും
കായംകുളം: ജില്ല സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. പ്രധാന മത്സരങ്ങൾ വെള്ളിയാഴ്ചയാണ് തുടങ്ങുക. വ്യാഴാഴ്ച പ്രധാനമായും രചന മത്സരങ്ങളാണ്. 29ന് രാവിലെ ഒമ്പതിന് പ്രധാന വേദിയായ ഗവ. ഗേൾസ് സ്കൂളിൽ ഉദ്ഘാടന സമ്മേളനത്തോടെ സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമാകും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. കലാമേളയുടെ പ്രചാരണാർഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നഗരത്തിൽ സംഘടിപ്പിക്കും.ആഞ്ഞിലിപ്ര ഗവ. യു.പി സ്കൂൾ കുട്ടികളുടെ ഫ്ലാഷ് മോബ് പ്രകടനം ശ്രദ്ധേയമായി. കലയാണ് ലഹരി എന്ന സന്ദേശത്തിലായിരുന്നു പരിപാടി. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മെഹറലി അമാൻ, അധ്യാപക സംഘടന നേതാക്കളായ ഐ. ഹുസൈൻ, എ. മുജീബ്, മുഹമ്മദ് സഫീർ, ഐ. ഷൈജുമോൻ, വി.ആർ. ബീന, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
ഭക്ഷണ കലവറയിൽ അടുപ്പ് തെളിഞ്ഞു
കായംകുളം: സ്കൂൾ കലോത്സവ നഗരിയിലെ ഊട്ടുപുരയുടെ പാലുകാച്ചൽ ചടങ്ങ് നഗരസഭ ചെയർപേഴ്സൻ പി. ശശികല നിർവഹിച്ചു. ഫുഡ്കമ്മിറ്റി ചെയർമാൻ എ.പി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബിന്ദു രാഘവൻ, ലേഖ സോമരാജൻ, റെജി മാവനാൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുനിൽ കൊപ്പാറേത്ത്, എസ്.എൻ വിദ്യാപീഠം സ്കൂൾ മാനേജർ ഡോ. ബി. പത്മകുമാർ, പ്രിൻസിപ്പൽ കെ.ആർ. വിശ്വംഭരൻ, ഫുഡ് കമ്മിറ്റി കൺവീനർ ഉദയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വിഭവസമൃദ്ധം
കായംകുളം: സ്കൂൾ കലോത്സവ മത്സരാർഥികൾക്കും അധ്യാപകർക്കുമായി ഒരുക്കുന്നത് വിഭവ സമൃദ്ധമായ ഭക്ഷണം. വ്യാഴാഴ്ച ഉച്ച മുതൽ കലവറ പ്രവർത്തിച്ച് തുടങ്ങും. ഉച്ചക്ക് 1000 പേർക്കാണ് സദ്യ തയാറാക്കുന്നത്. വെള്ളിയാഴ്ച രണ്ടായിരം, 30 നും രണ്ടിനും മൂവായിരവും മൂന്നിന് 2500 പേർക്കും ഉച്ച ഭക്ഷണം ഒരുക്കും.
പ്രാതലും രാത്രിഭക്ഷണവും ഉണ്ടാകും. മൂന്ന് ദിവസം പായസ മടക്കമാണ് നൽകുന്നത്. കെ.പി.എസ്.ടി.എയാണ് ഭക്ഷണ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.