കായംകുളം: അയ്യങ്കാളി ദിനാചരണ സന്ദേശം നൽകാതിരുന്ന മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച ഡി.വൈ.എഫ്.െഎ നേതാവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഡി.വൈ.എഫ്.െഎ കറ്റാനം മേഖല സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. സുജിത്തിനെയാണ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ശനിയാഴ്ച കൂടിയ സി.പി.എം കറ്റാനം ലോക്കൽ കമ്മിറ്റിയിലായിരുന്നു തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ചതയദിനാശംസയുമായി സാമൂഹിക മാധ്യമത്തിലിട്ട സന്ദേശത്തിന് ചുവടെ വിമർശനം ഉന്നയിച്ചതാണ് കാരണം. 'അവിട്ടം ദിനം മറന്നവർ ചതയ ദിനം കൃത്യമായി ഒാർക്കുന്നു' എന്നതായിരുന്നു വിമർശനം. ഇതേ വാചകങ്ങളടങ്ങിയ സന്ദേശം ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു.
സമ്മർദങ്ങളെ തുടർന്ന് പോസ്റ്റ് പിൻവലിച്ചെങ്കിലും സംഭവം പാർട്ടിക്കുള്ളിൽ വിവാദമായതോടെയാണ് നടപടിയിലേക്ക് നീങ്ങിയത്. കഴിഞ്ഞാഴ്ച കൂടിയ ലോക്കൽ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ട് നൽകിയ നോട്ടീസിെൻറ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്.
അതേസമയം കോടതിയിൽ ആർ.എസ്.എസിന് അനുകൂലമായി സുജിത്ത് നൽകിയ മൊഴി വിവാദമാകുമെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സംസാരം. 2013 ൽ സുജിത്തിനും സുഹൃത്തിനും നേരെയുണ്ടായ വധശ്രമ കേസിലാണ് പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്.
ത്രിശൂലം ഉപയോഗിച്ച് പുറത്തുമുറിവേൽപ്പിച്ച സംഭവം അന്ന് വലിയ വിവാദത്തിന് ഇട നൽകിയിരുന്നു. സി.പി.എം നേതൃത്വം അഭിമാനമായി കണ്ട കേസ് ആലപ്പുഴ സെഷൻസ് കോടതിയിൽ വിചാരണയിലാണ്. പ്രതികൾക്ക് ശിക്ഷ ഉറപ്പാകുമെന്ന തരത്തിൽ വിചാരണ പുരോഗമിക്കുന്നതിനിടെ ഒന്നാം സാക്ഷിയുടെ കൂറുമാറ്റം പ്രോസിക്യൂഷനും തിരിച്ചടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.