ചെങ്ങന്നൂർ: ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അത്യപൂർവം തദ്ദേശസ്ഥാപനങ്ങളിൽ ഒന്നാണ് ചെങ്ങന്നൂർ നഗരസഭ. 27 അംഗ സമിതിയിൽ തുടക്കത്തിൽ യു.ഡി.എഫ് -12, എൽ.ഡി.എഫ്-ഒമ്പത്, എൻ.ഡി.എ -ആറ് എന്നിങ്ങനെയായിരുന്നു അംഗബലം. രണ്ട് സ്ഥിരം സമിതികൾ സി.പി.എമ്മിനും ഒരെണ്ണം ബി.ജെ.പിയുടെയും അധീനതയിലാണ്. ചെയർമാൻ, വൈസ് ചെയർപേഴ്സൻ, പൊതുമരാമത്ത്, ആരോഗ്യം എന്നിവയാണ് ഭരണകക്ഷിക്കുള്ളത്. കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിൽ പ്രവേശിച്ചതോടെ രണ്ട് അംഗങ്ങളുടെ പിന്തുണ നഷ്ടമായി. കേരള കോൺഗ്രസിന് ഒരുകാലത്ത് ശക്തമായ വേരോട്ടമുണ്ടായിരുന്ന ചെങ്ങന്നൂരിൽ മുസ്ലിം ലീഗ് ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയപാർട്ടികളുടെ സ്വാധീനവും ചെറുതല്ല. നഗരസഭയിൽ അവിശ്വാസങ്ങളുടെയും രാഷ്ട്രീയ കുതിരക്കച്ചവടങ്ങളുടെയും അധികാരവടംവലികളുടെയും ചരിത്രം ഏറെയുണ്ട്. അഞ്ച് അംഗമുള്ള ചെങ്ങന്നൂർ പഞ്ചായത്ത് 1978ൽ നഗരസഭയായി ഉയർത്തി. 1981ൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കൗൺസിൽ നിലവിൽ വന്നു. കേരള കോൺഗ്രസിലെ പി.കെ. ജോണായിരുന്നു ആദ്യ ചെയർമാൻ. പിന്നീട് അദ്ദേഹത്തിൻെറ മകൻ റെജി ജോൺ. കോൺഗ്രസിൽനിന്ന് ചെയർമാനായി ഏതാനും വർഷം മാറിയ ചരിത്രവുമുണ്ട്. നിലവിലുള്ളത് ഏഴാമത്തെ കൗൺസിലാണ്. അംഗങ്ങളുടെ എണ്ണം പടിപടിയായി ഉയർന്ന് 27 ആയി. ഒന്നിലേറെ തവണ ചെങ്ങന്നൂരിൽനിന്ന് കേരള കോൺഗ്രസ്- കോൺഗ്രസ് പ്രതിനിധിയായി നിയമസഭ അംഗമായിരുന്ന കെ.ആർ. സരസ്വതിയമ്മ ചെയർപേഴ്സനായി. പിന്നീട് അവിശ്വാസത്തിലൂടെ പുറത്തായി. നഗരപിതാവിൻെറ കസേരയിൽ അഞ്ച് വർഷ ഭരണകാലാവധി പൂർത്തീകരിച്ചവർ അപൂർവമാണ്. കഴിഞ്ഞ 10 വർഷമായി യു.ഡി.എഫിൻെറ ഭരണമാണ്. നിലവിലെ കൗൺസിലിൽ ആദ്യ നാലുവർഷം കോൺഗ്രസിലെ ജോൺ മുളങ്കാട്ടിലായിരുന്നു ചെയർമാൻ. തുടർന്ന് വരുന്ന അവസാന കാലയളവിൽ മുൻ ധാരണ പ്രകാരം കോൺഗ്രസിൽനിന്ന് രണ്ടാമത്തെ പ്രതിനിധിയായി കെ.ഷിബുരാജൻ ചെയർമാൻ പദവിയിൽ എത്തി. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൻെറ മറുകണ്ടം ചാടൽ ഭീഷണിയാവില്ലെന്നും ഭരണത്തുടർച്ച ലഭിക്കുമെന്നുമാണ് യു.ഡി.എഫിൻെറ കണക്കുകൂട്ടൽ. ഇക്കുറി ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ. ബി.ജെ.പി ഉൾപ്പെടുന്ന ആറ് അംഗ എൻ.ഡി.എ മുന്നണിയും ശക്തമായി രംഗത്തുണ്ട്. അതേസമയം, എൻ.ഡി.എ മുന്നണിയിലുള്ള ബി.ഡി.ജെ.എസ് ചെങ്ങന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ്. കക്ഷിനില യു.ഡി.എഫ് -10 കോൺഗ്രസ് -ഒമ്പത് കേരള കോൺഗ്രസ് സ്വതന്ത്രൻ -ഒന്ന് എൽ.ഡി.എഫ് 11 സി.പി.എം -7 സി.പി.ഐ- ഒന്ന് കേരള കോൺ എം- രണ്ട് സ്വതന്ത്രൻ -ഒന്ന് എൻ.ഡി.എ -ആറ് ബി.ജെ.പി -നാല് കേരള കോൺ പി.സി. തോമസ് -രണ്ട് എം.ബി. സനൽകുമാരപ്പണിക്കർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.