കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഷീ ഫെസ്റ്റ്' പരിപാടിക്ക് അധികൃതർ അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ഐഷി ഘോഷ് രംഗത്തെത്തി. വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്യാമ്പസ് ഡയറക്ടറാണ് പരിപാടി തടഞ്ഞത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഐഷി ഘോഷ്, കാമ്പസുകളെ നിയന്ത്രിക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ വിദ്യാർഥി സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുമെന്ന് വ്യക്തമാക്കി. ''ഇത് നാഗ്പൂറോ ആർ.എസ്.എസ് ശാഖയോ അല്ല, വിദ്യാർഥികൾക്ക് ആശയങ്ങൾ ചർച്ച ചെയ്യാനും സംവാദങ്ങളിൽ ഏർപ്പെടാനുമുള്ള ഇടമാണ് കാമ്പസ്''- ഐഷി ഘോഷ് മാധ‍്യമങ്ങളോട് പറഞ്ഞു. ചർച്ചകൾക്ക് പകരം നിരോധനങ്ങൾ അടിച്ചേൽൽപ്പിക്കുന്ന രീതിയാണ് എതിരാളികൾ സ്വീകരിക്കുന്നത്. തങ്ങൾക്കൊപ്പം ചർച്ചയ്ക്കും സംവാദത്തിനും വരാൻ പരസ്യമായക്ഷണം നൽകുന്നുണ്ടെന്നും അദ്ദേഹത്തോടൊപ്പം സംസാരിക്കാനും സംവാദിക്കാനും താൻ ആഗ്രഹിച്ചിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ അവർ പിന്തുടരുന്ന ബാൻ കൾച്ചറിനെ ശക്തമായി എതിർക്കുന്നുവെന്നും ക്യാമ്പസുകളിൽ ചർച്ചകളും സംവാദങ്ങളും നടക്കാൻ അവർ അനുവദിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകളെ വിമർശിച്ച ഐഷി ഘോഷ്, സർവ്വകലാശാലകളിലെ ഗവർണർമാരുടെ നിയമനങ്ങളെയും വി.സിമാർ ഏർപ്പെടുത്തുന്ന അനാവിശ‍്യ വിലക്കുകളെയും ചോദ്യം ചെയ്തു. ആർ.എസ്.എസ് അധികാര കേന്ദ്രങ്ങളിൽ ഇരിക്കുമ്പോൾ, സർവ്വകലാശാലകളിൽ തങ്ങൾക്ക് അനുയോജ്യരായ ആളുകളെയാണ് ഗവർണർമാർ നിയമിക്കുന്നത്. അതുകൊണ്ടുതന്നെ യൂനിവേഴ്സിറ്റി വൈസ് ചാൻസലർമാർ വിലക്കേർപ്പെടുത്തുന്നത് ഒട്ടും ആശ്ചര്യകരമല്ലെന്നും ഇത്തരം വിലക്കുകൾക്കെതിരെ തങ്ങൾ നിരന്തരം പ്രതിഷേധിച്ചതാണെന്നും അവർ വ്യക്തമാക്കി.
വിദ്യാർഥികളുടെ ശക്തിയിലൂടെയും ഐക്യത്തിലൂടെയും ക്യാമ്പസിന്റെ ജനാധിപത്യ സ്വഭാവം എന്നും നിലനിർത്തുക എന്നതാണ് ഈ ക്യാമ്പസിന്റെ ചരിത്രമെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു. അധികൃതരുടെ ഭാഗത്തുനിന്നും വിലക്കുകൾ ഉണ്ടായെങ്കിലും, നിശ്ചയിച്ച പ്രകാരം 'ഷീ ഫെസ്റ്റ്' പരിപാടി വിജയകരമായി നടത്തുമെന്ന് എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി. സർവകലാശാലയിലെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വിദ്യാർഥി സംഘടനയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.