മന്ത്രി സണ്ണി ജോസഫ്
'പണം പോട്ടെ പവർ വരട്ടേ'; കൂടിയ വിലക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാൻ ശ്രമമെന്ന് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കൂടിയ വിലക്ക് വൈദ്യുതി വാങ്ങി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പണമല്ല പ്രശ്നം, പവറാണെന്ന അഭിപ്രായം എല്ലാവർക്കും ഉണ്ടെന്നും അതിനെത്തുടർന്ന് വർധിച്ച വിലക്ക് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനുള്ള ആലോചനയിലാണ് സർക്കാർ.
കേന്ദ്ര സ്ഥാപനമായ എൻ.ടി.പി.സിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നടപടികളാണ് നടക്കുന്നത്. കേന്ദ്ര സ്ഥാപനം ആയതുകൊണ്ട് വേറെ ആക്ഷേപങ്ങളും കടമ്പകളും ഉണ്ടാകില്ല. പത്തിൽ താഴെ രൂപയ്ക്ക് വൈദ്യുതി ലഭിക്കുന്ന അവസ്ഥ മൂന്നു മാസം മുമ്പ് ഉണ്ടായിരുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമായിരുന്ന കരാർ മുൻ സർക്കാർ റദ്ദാക്കി. അത് പുനഃസ്ഥാപിക്കാനുള്ള നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ്. ആ കരാർ റദ്ദാക്കാൻ ബി. അശോക് കത്തു നൽകിയിരുന്നുവെങ്കിൽ അത് സർക്കാർ പരിശോധിക്കേണ്ടിയിരുന്നു.
എട്ടു വർഷം കരാർ പ്രകാരം കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങിയ ശേഷമാണ് ആ കരാർ റദ്ദാക്കിയത്. അത് തെറ്റായിപ്പോയെന്ന് അന്നത്തെ സർക്കാരിന് പിന്നീട് മനസ്സിലായി. മാസങ്ങൾക്കു ശേഷം കരാർ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനിച്ചു. അത് സംബന്ധിച്ച നിർദേശം കമ്മീഷന് നൽകുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
കരാർ കമ്പനികൾ കൂടിയ വിലയ്ക്ക് വൈദ്യുതി മറ്റുള്ളവർക്ക് നൽകി. കരാർ പ്രകാരമുള്ള 465 മെഗാവാട്ട് വൈദ്യുതി കിട്ടിയിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധിയുണ്ടാകില്ലായിരുന്നു. 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന വൈദ്യുതിയാണ് ഇപ്പോൾ 30 രൂപയ്ക്ക് വാങ്ങേണ്ടിവരുന്നത്. ഇത് അധിക ബാധ്യതയുണ്ടാക്കും. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി തുടങ്ങിയവർ യോഗം ചേർന്ന് തീരുമാനമെടുത്തത്. ചിലപ്പോൾ വൈദ്യുതി ബോർഡിന്റെ പണത്തിനു പകരം സർക്കാർ പണമാകും ഉപയോഗിക്കുക. പഴയ കരാർ റദ്ദാക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന കാര്യം ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, വൈദ്യുതി പ്രതിസന്ധിയിൽ ഉൽപ്പാദനം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ വൈദ്യുതി നയം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതിയുടെ അനാവശ്യ ഉപയോഗം തടയാൻ ശ്രദ്ധ വേണം. പ്രസംഗത്തിനിടെ മനഃപൂർവം വൈദ്യുതി കട്ട് ചെയ്യുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതേയല്ല. കഴിഞ്ഞദിവസം കൊച്ചിയിൽ പ്രസംഗത്തിനിടെ വൈദ്യുതി തടസ്സപ്പെട്ടതുപോലെ കണ്ണൂരിൽ ഞായറാഴ്ച ഒരു ക്ഷേത്രത്തിൽ സംസാരിക്കുന്നതിനിടെയും വൈദ്യുതി തടസ്സപ്പെട്ടു. ഇത്തരത്തിൽ മനഃപൂർവം കട്ട് ചെയ്യുന്നവരുണ്ടോ എന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.