തിരുവനന്തപുരം: എൽ.ഡി.എഫ് മൂന്നാം ഊഴത്തിലേക്കെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ.ഡി.എഫിന്റെ മൂന്നാം ഊഴത്തിന് വേണ്ടി വോട്ടർമാർ എത്തുന്നതാണ് ഇത്ര വലിയ തിരക്ക് അനുഭവപ്പെടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. വിജയിക്കേണ്ട പക്ഷം ഇടതുപക്ഷമാണ്. 10 വർഷത്തെ ഭരണം ജനം കാണുന്നുണ്ട്. ബി.ജെ.പിയും അവരുടെ കൂട്ടാളിയായ കോൺഗ്രസിനെ പരാജയപ്പെടുത്തി മുന്നോട്ടുപോകാൻ കഴിയൂവെന്ന് എല്ലാവർക്കും ബോധ്യമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രായഭേദമന്യേ ഇത്തവണ ജനപക്ഷമായി കരുതൽ പക്ഷമായി എൽ.ഡി.എഫിന് വോട്ട് ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന അവകാശവാദവുമായി മുന്നണികൾ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2021നെക്കാൾ കൂടുതൽ സീറ്റ് എൽ.ഡി.എഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും യു.ഡി.എഫ് അനുകൂല തരംഗമുണ്ടാകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിർണായക ശക്തിയാകുമെന്നും എൽ.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തി നടൻ ആസിഫ് അലി. താൻ എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു. തൊടുപുഴയിലെ തലമുറമാറ്റം മാതൃകാപരമെന്ന് നടൻ ആസിഫ് അലി പറഞ്ഞു. കുമ്പംകല്ല് ബി.ടി.എം എൽ.പി സ്കൂളിലാണ് ആസിഫ് അലിയും സഹോദരൻ അസ്കർ അലിയും വോട്ട് രേഖപ്പെടുത്താനെത്തിയത്.
ജനാധിപത്യത്തിന് വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യുമെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. എന്റെ മൂല്യബോധങ്ങളും മര്യാദകളും ബലഹീനതകൾ അല്ല. മറിച്ച് അവയെ മുറുകെ പിടിക്കുന്നതാണ് ശക്തി. പൗരവകാശങ്ങൾക്കും ജനാധിപത്യത്തിനും വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും. വ്യക്തിയധിക്ഷേപങ്ങൾക്കും നുണ പ്രചാരണങ്ങൾക്കും എന്റെ മൗനം മറുപടിയാകുന്നത് ജനങ്ങളെ ഞാൻ അത്രക്കണ്ട് വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഭരണമാറ്റം വേണമെന്നോ, വേണ്ടന്നോ പറയില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പ്രത്യേകിച്ച് ഒന്നും പറയാനില്ല. നിലവിലുള്ള സാഹചര്യം മനസിലാക്കി പഠിച്ച് വോട്ട് ചെയ്യണം. വോട്ട് ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം വിജയിക്കണമെന്നും സുകുമാരൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.