റംസിയുടെ ആത്മഹത്യ; ലക്ഷ്മി പ്രമോദിന് മുൻകൂർജാമ്യം

കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തില്‍ നിന്ന് പിൻമാറിയതിനെ തുട‍ർന്ന് റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍, പ്രതി ഹാരിസിന്‍റെ സഹോദരഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കൊല്ലം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ലക്ഷ്മി പ്രമോദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല.

ഒക്ടോബ‍ർ ആറ് വരെ ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. നടിക്കെതിരെ തെളിവുകള്‍ ഒന്നുതന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഹാരിസിന്‍റെ മാതാവ് ആരിഫാബീവിക്കെതിരെയും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ഫോണ്‍ ഇപ്പഴും സൈബര്‍സെല്ലിന്‍റെ പക്കലാണ്. സൈബർ സെല്ലിന്‍റെ ഭാഗത്ത് നിന്നും നിയമപരമായ മറുപടി ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അതേസമയം, ലക്ഷ്മിപ്രമോദിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കുമെന്ന് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ ഉറപ്പ് നല്‍കിയിരുന്നതായി മരിച്ച യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംസ്ഥാന ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. റംസിയുടെ പിതാവ് ഡി.ജി.പി ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്‍റെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.