കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി. പ്രായപൂർത്തിയാകാതെയാണ് വിവാഹം നടന്നിരിക്കുന്നതെന്ന് ആരോപിച്ച് ദേശീയ വനിത കമ്മീഷൻ ഉപദേശക സമിതി അംഗം ജി.അഞ്ജന ദേവിയാണ് പരാതി നൽകിയത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം വരൻ ഫർഹാനും വിവാഹത്തിൽ പങ്കെടുത്ത സി.പി.എം നേതാക്കൾക്കുമെതിരെയും കേസ് എടുക്കണമെന്നും പറയുന്നുണ്ട്.
എ.എ. റഹീം എംപി, മന്ത്രി ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണമെന്നാണ് ആവശ്യം.കുട്ടിയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് അവളുടെ പിതാവ് മധ്യപ്രദേശ് പൊലീസിന്റെ സഹായം തേടിയതായും വിവരമുണ്ട്. കഴിഞ്ഞ മാർച്ച് 11ന് ആയിരുന്നു മൊണാലിസയും മധ്യപ്രദേശ് സ്വദേശിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം. തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. വിവാഹത്തിൽ പങ്കെടുത്തവരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവരുമുണ്ടായിരുന്നു.
മൊണാലിസ ഭോസ്‌ലേയുടെയും ഫർമാൻ ഖാന്റെയും വിവാഹവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും രാഷ്ട്രീയ വിവാദങ്ങളുമാണ് ഉയരുന്നത്. പ്രധാനമായും വിവാഹത്തിൽ സി.പി.എം നേതാക്കളുടെ സാന്നിധ്യവും പിന്നീട് ഉയർന്ന ‘ശൈശവ വിവാഹ’ആരോപണവുമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. എന്നാൽ, മിശ്രവിവാഹത്തിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇതിൽ പങ്കെടുത്തത് എന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്.
അതേസമയം, കുംഭമേള വൈറൽ പെൺകുട്ടിയുടെ കല്യാണം വിവാദമാക്കുന്നതിന് പിന്നിൽ സംഘ്പരിവാർ കേന്ദ്രങ്ങളാണെന്നും രേഖകൾ പരിശോധിച്ചാണ് വിവാഹം നടത്തിയതെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. ‘റിയൽ കേരള സ്റ്റോറി’ ആണത്. അതിന്റെ ഭാഗമായാണ് ഞങ്ങൾ അതിൽ പങ്കെടുത്തത്. കേസൊക്കെ വരുന്നുണ്ടെന്ന് പറഞ്ഞ് മാളത്തിൽ ഒളിക്കാൻ ഞങ്ങളില്ല. ഒരുപാട് കേസുകൾ അഭിമുഖീകരിച്ചാണ് ഇവിടെയൊക്കെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.