കോട്ടയം: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ (കെ.എസ്.ടി.പി) ഉള്‍പ്പെടുന്ന തൊടുപുഴ-പാലാ-പൊന്‍കുന്നം റോഡിന്‍െറ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടുകള്‍ അരങ്ങേറിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ. നിര്‍മാണത്തിലെ അപാകതകള്‍ക്കും അനധികൃത പാറപൊട്ടിക്കലിനും എതിരെ വിവിധ സംഘടനകളും സമീപവാസികളും കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് അധികൃതര്‍ക്കും രേഖാമൂലം പരാതി നല്‍കിയിട്ടും കരാറുകാരെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
നിര്‍മാണത്തിലെ അപാകതകളുടെയും കരാറുകാരെ വഴിവിട്ട് സഹായിച്ചതിന്‍െറയും പേരില്‍ കെ.എസ്.ടി.പി ചീഫ് എന്‍ജിനീയറെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, നിര്‍മാണത്തിലെ അപാകതകള്‍ കൂടി പരിശോധിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്. അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ടുവന്ന് പാറപൊട്ടിച്ച് പൊതുവിപണിയില്‍ വില്‍പന നടത്തി കരാറുകാരും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും സമ്പാദിച്ചത് കോടികളാണെന്നും പൊതുമാരാമത്ത് വകുപ്പ് വിജലന്‍സ് വിഭാഗം കണ്ടത്തെിയിട്ടുണ്ട്.
കരാറുകാരും കെ.എസ്.ടി.പി ഉന്നതരും ചേര്‍ന്ന് നടത്തിയ കോടികളുടെ പാറപൊട്ടിക്കലിനെതിരെ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇതിനകം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ പരിശോധന നടത്തി. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇതിനകം 90,000 ക്യുബിക് മീറ്റര്‍ പാറപൊട്ടിച്ച് കടത്തിയതായാണ് പ്രാഥമിക കണ്ടത്തെല്‍. എന്നാല്‍, കരാര്‍പ്രകാരം 1800 ക്യുബിക് മീറ്റര്‍ പാറമാത്രമാണ് പൊട്ടിക്കേണ്ടത്. ഇതിലൂടെ കരാറുകാര്‍ സമ്പാദിച്ചത് കോടികളാണ്. പാലാ-തൊടുപുഴ റോഡില്‍ അരക്കിലോമീറ്ററിലധികം ദൂരത്തില്‍ പാറ തുരന്നെടുക്കുകയായിരുന്നു.
റോഡ് നിര്‍മാണത്തിന്‍െറ ഭാഗമല്ലാത്ത പ്രദേശങ്ങളിലും ഇത്തരത്തില്‍ പാറപൊട്ടിച്ച് വില്‍പന നടത്തിയിട്ടുണ്ടെന്ന് കെ.എസ്.ടി.പി അധികൃതര്‍ വെളിപ്പെടുത്തി. റോഡില്‍നിന്ന് 20 മീറ്റര്‍ ഉയരത്തില്‍ വരെ ഉപകരണങ്ങള്‍ എത്തിച്ചായിരുന്നു പാറപൊട്ടിക്കല്‍. ഈഭാഗത്തുനിന്നെടുത്ത മണ്ണ് ഉപയോഗിച്ച് സമീപത്തെ വന്‍കുഴി നിരപ്പ് ഭൂമിയാക്കി മാറ്റി. പാറപൊട്ടിക്കല്‍ പരസ്യമായിട്ടാണെങ്കിലും ഇവിടെയത്തെുന്നവരെ നിരീക്ഷിക്കാന്‍ വരെ സംവിധാനം ഒരുക്കിയിരുന്നു. അതിനാല്‍ പാറപൊട്ടിക്കല്‍ മേഖലയില്‍ ആരും പ്രവേശിക്കാറുമില്ല.
അനധികൃത പാറപൊട്ടിക്കലിലൂടെ കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സമ്പാദിച്ച കോടികളുടെ കണക്ക് വിജിലന്‍സ് ശേഖരിച്ചുവരികയാണ്. ആദ്യപടിയായാണ് കെ.എസ്.ടി.പി ചീഫ് എന്‍ജിനീയറുടെ സസ്പെന്‍ഷന്‍. കണക്കനുസരിച്ച് ഈഭാഗത്ത് നടന്ന പാറപൊട്ടിക്കല്‍ അടങ്കലിനേക്കാള്‍ 50 മടങ്ങ് അധികമാണെന്നാണ് വിവരം. ഇവിടെ പലയിടത്തും അലൈന്‍മെന്‍റും തെറ്റിച്ചു.
കൊടുംവളവുകള്‍ പോലും അതേപടി നിലനിര്‍ത്തി. ഇതിനുപിന്നിലും വന്‍ അഴിമതി നടന്നതായാണ് വിജലന്‍സ് കണ്ടത്തെല്‍. വ്യാപകമായി അലൈന്‍മെന്‍റ് തെറ്റിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടില്ളെന്നുനടിച്ചു. ജനങ്ങള്‍ നല്‍കിയ പരാതികളെല്ലാം മുക്കി. ഇത്തരത്തില്‍ ഗുരുതര ക്രമക്കേടുകളാണ് ഈഭാഗത്ത് മാത്രം നടന്നത്. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡിലെ തിരുവല്ല ബൈപാസ് നിര്‍മാണത്തിലും വന്‍ ക്രമക്കേടാണ് കണ്ടത്തെിയത്.
35 കോടിയുടെ അടങ്കല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത് 70 കോടിക്കും. ഇവിടെയും ഉദ്യോഗസ്ഥ-കരാര്‍ അവിഹിത കൂട്ടുകെട്ടാണ് കണ്ടത്തെിയിട്ടുള്ളത്. നിര്‍മാണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ പോലും കണ്ടില്ളെന്ന് നടിച്ചതായുള്ള ആക്ഷേപങ്ങളും ഉയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.