തിരുവനന്തപുരം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര നടപ്പാക്കുന്ന 'പ്രിയദർശിനി' പദ്ധതിക്കായി സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ആനുകൂല്യം സ്വമേധയാ വേണ്ടെന്നുവെക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയാണെങ്കിൽ അർഹരായവർക്ക് ആനുകൂല്യം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും ഇത്തരം സ്ത്രീകൾ സഹകരിക്കുമെങ്കിൽ പദ്ധതി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ പാചകവാതക സബ്സിഡി ഉപേക്ഷിക്കാനുള്ള 'ഗിവ് അപ്പ്' പദ്ധതിയെ ഉദാഹരിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 'എനിക്ക് സമ്പാദ്യമുണ്ട്, അതുകൊണ്ട് മറ്റൊരു സ്ത്രീയുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല' എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം സാമ്പത്തിക ഭദ്രതയുള്ള സ്ത്രീ യാത്രികർ തീരുമാനിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇത്തരം തീരുമാനം സർക്കാറിനും പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവർക്കും നൽകുന്ന ആദരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തേണ്ടത് തന്നെയാണ്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഇതിനെ ഹൃദയപൂർവം സ്വാഗതം ചെയ്യുമ്പോഴും കൂടുതൽ ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ നല്ലൊരു സാമ്പത്തിക അടിത്തറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രി സി.പി. ജോണും സാമ്പത്തിക വിദഗ്ധരും മുഖ്യമന്ത്രിയും ചേർന്ന് ഇതിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ നന്മക്കായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒന്നിച്ചുനിൽക്കണം. ശരിയായ കാര്യങ്ങളെ ഉൾക്കൊള്ളാനും പോരായ്മകൾ ചൂണ്ടിക്കാട്ടി തിരുത്തൽ ശക്തികളായി മാറാനും പ്രതിപക്ഷം തയാറാകണം. ട്രേഡ് യൂണിയൻ ഇടപെടലുകൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും അതീതമായി ജനങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും കേരളത്തിൽ ഇത്തരം ഒരു 'പോസിറ്റീവ് പൊളിറ്റിക്സ്' വളർന്നുവരുമെന്ന് കരുതുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.