കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലുതകര്‍ത്ത യുവതിയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ള സ്ത്രീ തന്റെ ഭാര്യയാണെന്ന തരത്തില്‍ മുസ്‌ലിം ലീഗും ബി.ജെ.പിയും വ്യാപകമായി നുണപ്രചാരണം നടത്തുകയാണെന്ന് വസീഫ് ആരോപിച്ചു. നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യു.ഡി.എഫ്-ബി.ജെ.പി തന്ത്രങ്ങൾ തുടരുകയാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘നുണകൾ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യു.ഡി.എഫ്-ബി.ജെ.പി തന്ത്രങ്ങൾ തുടരുന്നു. ഇന്നലെ മാധ്യമങ്ങളിൽ വൈറൽ ആയ കെ.എസ്.ആർ.ടി.സി ബസ് നിർത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോ വെച്ച് അത് എന്റെ ഭാര്യ ആണെന്നു പറഞ്ഞ് ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബി.ജെ.പിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്. വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളിൽ വ്യാപകമായി പ്രചരണം നടത്തുകയാണ്. സത്യം അറിയാൻ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പറയട്ടെ, ‘ആ വീഡിയോയിൽ കണ്ട സ്ത്രീ എന്റെ ഭാര്യ അല്ലെന്ന് മാത്രമല്ല എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല’. കേരളത്തിൽ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. ഒന്നോർത്തോളൂ... ഇതു പോലുള്ള അധമ വൃത്തികൾക്ക് മുമ്പിൽ തോൽക്കുന്നവരല്ല ഞങ്ങൾ. ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യും. NOT AN INCH BACK...’ -വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞദിവസമാണ് കോഴിക്കോട് മാങ്കാവിന് സമീപം സ്വകാര്യ ആശുപത്രിക്ക് മുന്നിൽ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവതി കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് അടിച്ചുതകർത്തത്. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് യുവതി അടിച്ചുതകർത്തത്.
മിംസ് ആശുപത്രി സ്റ്റോപ്പിൽ നിർത്തണമെന്ന് യുവതി ആവശ്യപ്പെട്ടത്. അവിടെ സ്റ്റോപ്പില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പലതവണ യുവതിയോട് പറയുന്നുണ്ട്. എന്നാൽ, ഇത് ശ്രദ്ധിക്കാതെ വീണ്ടും വാഹനം നിർത്താൻ യുവതി ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവർ തെറ്റായ ദിശയിലാണ് വാഹനമോടിക്കുന്നതെന്നും യുവതി ആരോപിച്ചു. താൻ പരാതി നൽകുമെന്നും യുവതി പറയുന്നു. തുടർന്ന് വാഹനത്തിന്റെ സൈഡ് ഗ്ലാസ് തല്ലി തകർക്കുകയായിരുന്നു.
ഗ്ലാസ് അടിച്ചു തകർത്ത സംഭവത്തിൽ ബസിന് കേടുപാട് ഉണ്ടാക്കിയതിനാൽ യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി കെ.എസ്.ആർ.ടി.സി അധികൃതർ പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടയക്കുകയായിരുന്നു. കട്ടപ്പനയിൽനിന്ന് പുൽപ്പള്ളിയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം പേജിലെ സ്റ്റോറിയിലാണ് യുവതി വിശദീകരണം നൽകിയത്. ശുചിമുറിയിൽ പോകാൻ വേണ്ടിയാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്ന് യുവതി പറയുന്നു. ഫോണിലെ വിഡിയോ ഉൾപ്പെടെ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തിട്ടും ദൃശ്യങ്ങൾ പ്രചരിക്കുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇതിൽ നിന്ന് പിൻവാങ്ങണമെന്നും യുവതി സ്റ്റോറിയിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.