സ്മാര്‍ട്ട് ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പാക്കി കെ.എസ്‌.ഐ.ഡി.സി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കരുത്തേകി സംസ്ഥാന സര്‍ക്കാരും കെ.എസ്‌.ഐ.ഡി.സിയും. യുവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങള്‍ സംരംഭങ്ങളാക്കാന്‍ കെ.എസ്‌.ഐ.ഡി.സി സീഡ് ഫണ്ട്, സ്‌കെയില്‍ അപ്പ് പദ്ധതി എന്നിവ വഴി സാമ്പത്തിക പിന്തുണ നല്‍കിവരുന്നു. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ട്, സ്‌കെയില്‍ അപ്പ് പദ്ധതി എന്നിവ വഴി കെ.എസ്‌.ഐ.ഡി.സി ഇതുവരെ അനുവദിച്ചത് 33.72 കോടി രൂപയാണ്.

സ്റ്റാര്‍ട്ടപ്പുകളുടെ പ്രാരംഭഘട്ടത്തിനുള്ള സീഡ് ഫണ്ട് മുഖേന 28.29 കോടി രൂപയും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിപുലീകരണത്തിന് സ്‌കെയില്‍ അപ്പ് പദ്ധതിയിലൂടെ 5.43 കോടി രൂപയുമാണ് കെ.എസ്‌.ഐ.ഡി.സി അനുവദിച്ചിട്ടുള്ളത്. 134 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് സീഡ് ഫണ്ടിലൂടെ ഇതുവരെ തുക അനുവദിച്ചിട്ടുള്ളത്. 11 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയില്‍ അപ്പ് പദ്ധതിയിലൂടെയും കെ.എസ്‌.ഐ.ഡി.സി തുക അനുവദിച്ചു. സംരംഭക മോഹങ്ങളുള്ള ആയിരക്കണക്കിന് യുവജനങ്ങളെ സ്വപ്ന സാഫല്യത്തിലേക്ക് എത്തിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് കെ.എസ്‌.ഐ.ഡി.സി ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

ഏഴുവര്‍ഷത്തിനിടെ 134 സ്റ്റാര്‍ട്ടപ്പിന് 28.29 കോടി രൂപയാണ് കെഎസ്ഐഡിസി സീഡ് ഫണ്ടിലൂടെ അനുവദിച്ചിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായതും വന്‍ തോതില്‍ വാണിജ്യവത്ക്കരിക്കാന്‍ സാധ്യതയുള്ളതുമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അവയുടെ പ്രാരംഭ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് പദ്ധതി. ആരോഗ്യമേഖല, കൃഷി, വെബ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ഇ-കോമേഴ്സ്, എഞ്ചിനീയറിങ്, ആയുര്‍വേദം, ധനകാര്യ സ്ഥാപനങ്ങള്‍, സിനിമാ-പരസ്യമേഖല, വിദ്യാഭ്യാസം, എച്ച്ആര്‍, ബയോടെക്‌നോളജി, ഡിഫന്‍സ് ടെക്‌നോളജി തുടങ്ങിയവ ഉള്‍പ്പെടുന്ന നിരവധി ടെക്‌നിക്കല്‍ മേഖലകള്‍ക്കാണ് സഹായം.

ഒരു പ്രൊജക്ട് ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പരമാവധി 25 ലക്ഷം രൂപ വരെ നല്‍കും. ഈ വായ്പ ഒരു വര്‍ഷത്തേക്കുള്ള സോഫ്റ്റ് ലോണായിട്ടാണ് അനുവദിക്കുന്നത്. മൂന്ന് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. റിസര്‍വ് ബാങ്ക് സമയാസമയങ്ങളില്‍ തീരുമാനിക്കുന്ന പോളിസി ബാങ്ക് റേറ്റ് അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ വിപുലീകരണത്തിന് 5.43 കോടി അനുവദിച്ചു.

Tags:    
News Summary - KSIDC has turned smart ideas into a startup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.