തൊടുപുഴ: വൈദ്യുതി വകുപ്പിൽ വിദഗ്ധ-അതിവിദഗ്ധ ജീവനക്കാരുടെ എണ്ണം കുറയുന്നു. അതതുകാലത്തെ റിക്രൂട്ട്മെൻറിലെ പാളിച്ചയും വൈദഗ്ധ്യമില്ലാത്തവരെ പ്രമോഷൻ നൽകി സങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിൽ നിയമിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം.
സാമ്പത്തിക ഞെരുക്കത്തിെൻറ പേരിൽ വിരമിച്ച ഒഴിവുകളിൽ റിക്രൂട്ട്മെൻറ് ഒഴിവാക്കിയതും പ്രശ്നമാണ്. ആകെ ജീവനക്കാരിൽ 32 ശതമാനത്തിൽ താഴെ മാത്രമാണ് അതത് തസ്തികയിൽ വൈദഗ്ധ്യം പുലർത്തുന്നവരെന്നാണ് ബോർഡിെൻറ നിഗമനം. സാങ്കേതിക വൈദഗ്ധ്യമോ തസ്തികക്ക് അനുസൃത യോഗ്യതയോ ഇല്ലാത്ത ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ച വൈദ്യുതി മേഖലയിൽ അപകടം കൂട്ടുന്നെന്നും ബോർഡിന് വൻ നഷ്ടം ഉണ്ടാക്കുന്നെന്നും വിലയിരുത്തലുണ്ട്.
വിദഗ്ധ യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം നൽകിയതടക്കം നടപടികൾ അതീവ ജാഗ്രത പുലർത്തേണ്ട പവർഹൗസുകളിൽപോലും അപകട നിരക്ക് ഉയരാൻ കാരണമായെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി നിയമം (റൂൾ 3, 36(2), 51, 64) മറികടന്ന് പലപ്പോഴായി അവിദഗ്ധ തൊഴിലാളികളെ പ്രധാന തസ്തികയിൽ നിയമിച്ചത് കുഴപ്പമായെന്ന് ബോർഡ് നിയോഗിച്ച സംഘം വിലയിരുത്തിയ ശേഷവും പരിഹാരനടപടിയുണ്ടാകാത്തത് പ്രതിസന്ധിയാണ്.
മസ്ദൂർ മുതൽ അസി. എൻജിനീയർവരെ ആദ്യ ആറു തസ്തികകളിലാണ് മാനദണ്ഡം പാലിക്കാതെ ഒട്ടേറെ പേർക്ക് സ്ഥാനക്കയറ്റം നൽകിയത്. 1179 മീറ്റർ റീഡർമാർ ഒറ്റയടിക്ക് സബ് എൻജിനീയർമാരായി ഇത്തരത്തിൽ സ്ഥാനക്കയറ്റം നേടി. പിന്നീട് 3927 മസ്ദൂർമാർ സ്ഥാനക്കയറ്റം നേടിയതും വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിലേക്കാണ്. ഇതിെൻറ ആഘാതം തീർക്കാൻ ഇനിയുമായിട്ടില്ല. സാങ്കേതിക മികവ് പുലർത്തേണ്ടതാണ് സബ് എൻജിനീയർമാർ മുതൽ മുകളിലോട്ടുള്ളവരുടെ ജോലി. ഹൈവോൾട്ടേജ് ലൈനുകളുടെ അറ്റകുറ്റപ്പണിക്ക് മേൽനോട്ടം നൽകേണ്ടത് സബ് എൻജിനീയർമാരാണ്. ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർക്ക് മതിയായ യോഗ്യത വേണമെന്ന് 1956ലെ വൈദ്യുതി നിയമത്തിൽ വ്യക്തമായി പറയുന്നുമുണ്ട്. ബോർഡിെൻറ സാമ്പത്തിക സ്ഥിതിയെ ബാധിക്കാതെ എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന ആലോചനയും എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.