തിരുവനന്തപുരം: കോട്ടയം കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആന്‍ഡ് ആർട്സിലെ വിദ്യാർഥി സമരം ഒത്തുതീർന്നു. ഡയറക്ടറായിരുന്ന ശങ്കർ മോഹന്റെ രാജിക്ക് പിന്നാലെ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പിലെത്തിയത്. ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കാൻ വിദ്യാർഥികൾ തയാറായതായും അക്കാദമിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഡയറക്ടറെ നിയമിക്കുന്നതിന് നടപടികൾ ത്വരിതപ്പെടുത്തുമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പുനൽകി. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്തും. അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നതിനുമുമ്പ് തന്നെ സംവരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ വ്യക്തമാക്കും. ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി ശരിയല്ലെന്നും അത്തരം പ്രവണതകൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കുണ്ടാകുന്ന ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് സ്ഥിരം സംവിധാനം എന്ന നിലയിൽ വിദ്യാർഥി ക്ഷേമസമിതി രൂപവത്കരിക്കും. സ്വീകാര്യതയുള്ള സീനിയർ ഫാക്കൽറ്റി സമിതിയുടെ ചെയർമാനാകും. പട്ടികജാതി-വർഗ വിഭാഗത്തിലും മറ്റ് പിന്നാക്ക വിഭാഗങ്ങളിലുംപെട്ട വിദ്യാർഥികളുടെയും ജീവനക്കാരുടെയും പരാതികൾ യഥാസമയം പരിശോധിച്ച് പരിഹരിക്കാനും, ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി രൂപവത്കരിക്കും.
അക്കാദമിക് പരാതികൾ പഠിക്കാൻ വിദഗ്ധസമിതി രൂപവത്കരിക്കും. കോഴ്സിന്റെ ദൈർഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അക്കാദമിക് വിഷയങ്ങളിൽ വിദഗ്ധരായവരുടെ സമിതി രൂപവത്കരിക്കും. കോഴ്സ് ഫീസ് സംബന്ധിച്ച വിഷയവും വർക്ഷോപ്പുകൾ, േപ്രാജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിലുള്ള പരാതികളും കമ്മിറ്റി പരിശോധിക്കും.
ഡിപ്ലോമകൾ സമയബന്ധിതമായി നൽകും. ഇതിനകം പഠനം പൂർത്തിയാക്കിയവർക്കെല്ലാം മാർച്ച് 31ന് മുമ്പ് ഡിപ്ലോമകൾ നൽകും. പ്രധാന അധികാരസമിതികളിൽ വിദ്യാർഥി പ്രാതിനിധ്യം കൊണ്ടുവരും. വിദ്യാർഥികൾ കോടതിയെ സമീപിച്ച വിഷയങ്ങളിൽ കേസുകൾ രമ്യമായി പരിഹരിക്കാൻ സംവിധാനമൊരുക്കും. ബൈലോ, ബോണ്ട് എന്നിവ സംബന്ധിച്ച് വിദ്യാർഥികൾ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് വിദ്യാർഥി പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.