തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല. ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം.
കോട്ടയം വേമ്പിന്‍കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. ഇതിൽ അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് നന്ദഗോവിന്ദം ഭജന്‍സിന് അഭിനന്ദന പ്രവാഹമെന്ന വാർത്താ കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു ശശികലയുടെ വിമർശനം.
‘ഇതുവരെ അവരെ ആരും അഭിനന്ദിച്ചിരുന്നില്ലേ ? പതിനായിരങ്ങൾ മണിക്കൂറുകൾ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്!. പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാൽ അത് പലതിനേയും ഒഴുക്കി കളയും!. ചൂരൽമലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല. Any How ആശംസകൾ. ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണ്. പാടിയ വരികൾ കമന്റിലുണ്ട്’ എന്നായിരുന്നു ശശികലയുടെ പോസ്റ്റ്.
കമന്റിൽ നന്ദഗോവിന്ദം ഭജൻസ് ആലപിച്ച ഗാനത്തിന്റെ വരികൾ പങ്കുവെക്കുകയും ചെയ്തു. ‘നന്ദ ഗോവിന്ദം ഭജൻസ് ഒരു ക്രിസ്ത്യൻ കർണ്ണാടിക് ഗാനം പാടുന്ന ഒരു വിഡിയോ കണ്ടു. ഇതാണ് വരികൾ. ബൈബിളിലെ 68-ആം സങ്കീർത്തനത്തെ ആധാരമാക്കിയാണ് ഈ ഗാനം എഴുതിയിരിക്കുന്നത്’ എന്നു പറഞ്ഞുകൊണ്ടാണ് വരികൾ പങ്കുവെച്ചത്.
കൂടാതെ, പോസ്റ്റിന്റെ കമന്റിലും ശശികല വിമർശനവുമായെത്തി. ‘അവർ വരുന്നത് ക്ഷേത്രത്തിലേക്കാണെന്ന ബോധം വരുന്നവർക്കുണ്ടാകുമല്ലോ. പിന്നെന്താ പ്രശ്‌നം. വരുന്നവരിൽ മദ്യപാനികളുണ്ടാകും. അവർക്കുവേണ്ടി അടിച്ചങ്ങുപൂസായി .... കുടിച്ചങ്ങു .....’’ എന്ന പാട്ടാൻ പാടാൻ പറ്റുമോ? -എന്നായിരുന്നു കമന്റ് ബോക്സിലെ പരിഹാസം.
മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ കെ.ജെ. യേശുദാസ് പാടിയ ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ചത്. ക്ഷേത്രവും തൊട്ടടുത്ത പള്ളിയും തമ്മിലുള്ള ദൃഢമായ ബന്ധം ഉയര്‍ത്തിക്കാട്ടാനാണ് ഈ ഗാനം ആലപിക്കുന്നതെന്നും ഭജനസംഘം വേദിയില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.