കോഴിക്കോട്: അങ്കണവാടിയില്‍ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ച് ബിരിയാണി ഉൾപ്പെടുത്തിയതിന് എതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. ദേവികുളം പഞ്ചായത്തിലെ ഒന്നാം വാർഡ് അങ്കണവാടിയിലെ പ്രജുൽ എസ്. സുന്ദർ എന്ന ശങ്കുവിന്റെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാനത്തെ അങ്കണവാടികളിൽ ബിരിയാണി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ബിരിയാണി ചോദിച്ചതിനെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക് കുറിപ്പുമായി ശശികല രംഗത്തുവന്നത്.
‘ബിർണാണി ടെ കാര്യം തീരുമാനമായി. നാളെ ഏതെങ്കിലും ഹൈസ്കൂൾ വിരുതൻ ദിവസത്തിലിത്തിരി കഞ്ചാവ് / രാസൻ സ്കൂളിൽ നിന്ന് തന്നാലെന്താ ന്ന് ചോദിക്കാണ്ടിരുന്നാൽ മതിയായിരുന്നു’ എന്നാണ് ശശികല ഫേസ്ബുക്കിൽ കുറിച്ചത്. മന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു ഈ അധിക്ഷേപം.
‘ഞങ്ങൾ കഴിക്കുന്നത് ഞങ്ങൾ ചോദിച്ചു. ടീച്ചർ കഴിക്കുന്നത് ടീച്ചറും ചോദിച്ചു. അതിനെന്താ’ -എന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ വിഷമായി ഇവരെ ജനം വിലയിരുത്തുന്ന കാലം വിദൂരമല്ല’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അതിനിടെ, അങ്കണവാടി മെനു പരിഷ്‌കരിച്ച് ബിരിയാണി ഉൾപ്പെടുത്തിയതിന് മന്ത്രിക്ക് നന്ദി പറഞ്ഞ് കുഞ്ഞുശങ്കു രംഗത്തെത്തി. ‘വാർത്ത കണ്ട് ശങ്കൂന് ഹാപ്പിയായി, കൂട്ടുകാർക്കും ഹാപ്പിയായി.. മന്തിരി ആന്റിക്കും എല്ലാരിക്കും താങ്ക്യൂൂൂ..’ -എന്നാണ് ശങ്കു പ്രതികരിച്ചത്. ഈ വർഷമാദ്യമാണ് ശങ്കുവിന്റെ ‘ബിർണാണി’ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. അങ്കണവാടിയിൽ എന്തുവേണം എന്ന് അമ്മ ചോദിച്ചപ്പോഴാണ് ‘ഉപ്പുമാവ് മാറ്റീട്ട് ബിർന്നാണീം പൊരിച്ച കോയീം’ തരണം എന്ന് ശങ്കു പറഞ്ഞത്. നമുക്ക് പരാതി അറിയിക്കാം കേട്ടോ എന്ന് അമ്മ മകനെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ ഉണ്ടായിരുന്നു.
വളരെ മനോഹരവും നിഷ്‍കളങ്കവുമായാണ് ശങ്കു തന്റെ ആവശ്യം ഉന്നയിച്ചതെന്നും പരിഗണിക്കുമെന്നും മന്ത്രി വീണാ ജോർജ് അന്ന് പറഞ്ഞിരുന്നു. ‘ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കും’ -ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് അങ്കണവാടിയില്‍ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചതായി മന്ത്രി അറിയിച്ചത്. പുതിയ മെനുവില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടുത്തി. രണ്ടുദിവസം കൊടുത്തിരുന്ന പാല്‍ മൂന്ന് ദിവസമാക്കി ഉയര്‍ത്തി. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരമാണ് മെനു പരിഷ്‍കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.