കോഴിക്കോട് : കലക്ടറേറ്റിലെ ക്ലാർക്കുമാരായിരുന്ന പി. ജസി, പി.പി. രജിലേഷ് എന്നിവരെ സർവീസിൽ നിന്ന് സസ് പെന്റ് ചെയ്തു. കോഴിക്കോട് കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. നിലവിൽ പി. ജസി ചെലവൂർ വില്ലേജ് ഓഫിസറും പി.പി. രജിലേഷ് കോഴിക്കോട് താലൂക്ക് ഓഫിസിൽ സീനിയർ ക്ലാർക്കുമാണ്.
അഴിമതിയിലും മറ്റ് കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ട റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണറേറ്റിൽ നിന്നും സെക്രട്ടേറിയറ്റിൽ നിന്നും കോഴിക്കോട് കലക്ടറേറ്റിലേക്ക് റിപ്പോർട്ടുകൾ അയച്ചിരുന്നു. ഇതിൽ പലതിന്മേലും കലക്ടറേറ്റിലെ രഹസ്യ വിഭാഗം യാതൊരുവിധ തുടർ നടപടികളും സ്വീകരിക്കുന്നില്ല. അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്യപ്പെട്ട ജീവനക്കാരിൽ പലരും ഇക്കാലയളവിൽ സർവീസിൽ നിന്നും വിരമിച്ചു.
വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിൽ കോഴിക്കോട് കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ കാലതാമസം നേരിട്ടുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് സെൽ) വകുപ്പിന്റെ നേതൃത്വത്തിലാണ് 2024 നവംബർ അഞ്ച് മുതൽ ഏഴുവരെ കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകിയത്.
റവന്യൂ വകുപ്പിലെ മുഴുവൻ ജീവനക്കാരുടേയും അച്ചടക്ക നടപടികൾ സംബന്ധിച്ച എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് രഹസ്യ വിഭാഗത്തിലെ എസ് മൂന്ന് സീറ്റിലാണ്. നിലവിൽ എല്ലാ ഫയലുകളും ഇ-ഫയലായാണ് കൈകാര്യം ചെയ്യുന്നത്. ഇ- ഓഫീസിലെ ഇൻബോക്സ്. പാർക്ക്‌ഡ് ഫയൽ, ക്രിയേറ്റഡ് ഫയൽ എന്നിവ പരിശോധിച്ചതിൽ ആകെ 821 ഫയലുകൾ കണ്ടെത്തി. ഇൻബോക്സ് പരിശോധിച്ചതിൽ 2017 മുതൽ 2023 വരെയുള്ള കാലയളവിലെ 617ഓളം ഫയലുകൾ തീർപ്പാക്കാൻ ശേഷിച്ചതായി കണ്ടെത്തി.
സർക്കാർ ഉദ്യോഗസ്‌ഥൻ / ഉദ്യോഗസ്ഥ എന്ന നിലയിൽ ഉത്തരവാദിത്വത്തോടെയും കാര്യക്ഷമതയോടേയും ജോലി നിർവഹിക്കുന്നതിൽ പി.പി. രജിലേഷ്, പി. ജസി എന്നിവരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ട്. 2016 ജൂൺ എട്ട് മുതൽ 2018 ഡിസംബർ 11 വരെ പി. ജസിയും 2018 ഡിസംബർ 12 മുതൽ 2023 ഡിസംബർ 20 വരെ പി.പി. ജിലേഷുമാണ് എസ് മൂന്ന് സീറ്റ് കൈകാര്യം ചെയ്തിരുന്നത്. ഈ ഉദ്യോഗസ്ഥർ വിവിധ വിഷയങ്ങളിലുള്ള തപാലുകൾ ഒറ്റ ഫയലാക്കി ക്രിയേറ്റ് ചെയ്ത് അതിലെ നടപടികൾ തടസപ്പെടുത്തിയതായി കണ്ടെത്തി. അച്ചടക്ക നടപടികൾ ശിപാർശ ചെയ്യപ്പെട്ട കേസുകളിലുൾപ്പെട്ട ഫയലുകളിൽ നടപടി സ്വീകരിച്ചിട്ടില്ല.
സർക്കാർ നിർദേശങ്ങൾ നൽകിയ വിഷയങ്ങളിൽ നടപടികൾ പൂർത്തീകരിച്ചിട്ടില്ല. കലക്ടർ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ട ഫയലുകളിൽ നടപടി സ്വീകരിക്കാതെയും സർക്കാർ / ലാൻഡ് റവന്യൂ കമീഷണർ ആവശ്യപ്പെട്ട റിപ്പോർട്ടുകൾ യഥാസമയം സമർപ്പിക്കാതെയും വീഴ്ച വരുത്തിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സർക്കാർ ഉത്തരവിലൂടെ നടപ്പിലാക്കിയ ശിക്ഷകൾ പോലും നടപ്പിലാക്കുന്നതിന് മറ്റ് ഓഫിസുകളിലേക്ക് അയച്ചു കൊടുക്കാതെ തടസപ്പെടുത്തിയതായും വ്യക്തമായി.
ഇൻസ്പെക്ഷൻ വിങ്, സബ് കലക്ടർ, തഹസിൽദാർമാർ, റവന്യൂ വിജിലൻസ് വിഭാഗം എന്നിവരെ കലക്ടറേറ്റിൽ നിന്നും അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്ന കേസുകളിൽ തുടർപരിശോധന നടത്താതിരുന്നില്ല. ഉദ്യോഗസ്ഥർ സർവീസിൽ നിന്നും വിരമിക്കുന്ന സമയം വരെ ഫയലുകളിലെ നടപടികൾ നീട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയതായും പരിശോധനയിൽ കണ്ടെത്തി.
അതോടൊപ്പം അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക ഇനം തിരിച്ച് സൂക്ഷിച്ചിരുന്നില്ല. പേഴ്‌സണൽ രജിസ്റ്റർ എഴുതി സൂക്ഷിക്കുകയോ, പരിശോധനക്ക് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഓഫീസിൽ സൂക്ഷിക്കേണ്ടതായ രജിസ്റ്ററുകൾ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി സൂക്ഷിച്ചിട്ടില്ലെന്നും പരിശോധയിൽ വ്യക്തമായി.
എസ് മൂന്ന് സെക്ഷൻ ക്ലാർക്കായിരുന്ന പി.പി. രജിലേഷ്, വില്ലേജ് ഓഫീസ് വളപ്പിലെ ചന്ദനമരം അനധികൃതമായി മുറിച്ച് കടത്തിയത് സംബന്ധിച്ച് വില്ലേജ് ഓഫീസർ സദാശിവനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ ഫയലിലെ നടപടികൾ നിർത്തിവെച്ചു. വില്ലേജ് ഓഫിസർക്കെതിരായ അന്വേഷണ റിപ്പോർട്ട് ഫയലിൽ ചേർത്ത് സമർപ്പിക്കുകയോ വിവരം വനം വകുപ്പിനെ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വില്ലേജ് ഓഫീസർ സദാശിവനെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കണമെന്ന കലക്ടറുടെ ഉത്തരവും പാലിച്ചില്ല.
എസ് മൂന്ന് സീറ്റിൽ നിന്നും 2023 ഡിസംബറിൽ സ്ഥലംമാറിപ്പോകുന്നതിന് മുമ്പായി പെൻഡിങ് ഫയലുകളുടെ ലിസ്റ്റ്, രജിസ്റ്ററുകൾ, ഫിസിക്കൽ ഫയലുകൾ തുടങ്ങിയവ പുതിയ ക്ലാർക്കിന് രേഖാമൂലം കൈമാറിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യേണ്ടതാണെന്ന റിപ്പോർട്ടിലെ ശിപാർശയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കലക്ടറേറ്റിലെ രഹസ്യ വിഭാഗത്തിലെ എസ് മൂന്ന് സെക്ഷൻ ക്ലാർക്കുമാരായിരുന്ന പി. ജസിയെയും പി.പി. രജിലേഷിനെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.