സിലി വധക്കേസിൽ മാത്യുവിെൻറ അറസ്റ്റ് രേഖപ്പെടുത്തി; ജോളിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ ജോളിയെയും സിലി വധക്കേസിൽ എം.എസ്. മാത്യുവിനെയും അറസ്റ്റ് ചെയ്യാൻ കൊയിലാണ്ടി മജിസ്ട്രേറ്റ് കെ.വി. കൃഷ്ണൻകുട്ടി അനുമ തി നൽകി. തുടർന്ന് സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ ബി.കെ. സിജു ജയിലിലെത്തി മാത്യുവിെൻറ അറസ്റ്റ് രേഖപ്പെടുത്തി.
സിലി വധക്കേസിൽ ജോളിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ. ഹൈദർ നൽകിയ ജാമ്യഹരജിയിൽ വിധി പ്രസ്താവിക്കുന്നത് കോടതി ഒക്ടോബർ 28ലേക്കു മാറ്റി. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെതുടർന്നാണ് ശനിയാഴ്ച മൂന്നുമണിയോടെ കൊയിലാണ്ടി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊടുക്കാൻ കോടതി ഉത്തരവായി. ഇതോടെ ജോളിയെ കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റി. നിലവിൽ കേസ് പരിഗണിച്ചിരുന്ന താമരശ്ശേരി മജിസ്ട്രേറ്റ് അവധിയായതിനെ തുടർന്നാണ് കൊയിലാണ്ടി കോടതിയിൽ ജോളിയെ ഹാജരാക്കിയത്.
ആൽഫൈൻ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ കസ്റ്റഡിയിൽ കിട്ടാനുള്ള ഹരജി പൊലീസ് വീണ്ടും കോടതിയിൽ നൽകും. സിലി കൊലക്കേസിൽ അറസ്റ്റിലായ ജോളിക്കുവേണ്ടി താമരശ്ശേരി കോടതിയിലെ അഡ്വ. കെ. ഹൈദർ, കോടതി നിയമ സഹായം അനുവദിച്ചതിനെ തുടർന്നാണ് ഹാജരായത്.
കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ഉത്തരവാദിത്തമെല്ലാം ജോളിയുടെ മേൽ കെട്ടിവെച്ച് കേസിൽ കുടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. അന്വേഷണത്തിെൻറ പേരിൽ രാപ്പകൽ ഭേദമന്യേ നിരന്തരം യാത്രകൾ നടത്തി ജോളിയെ പീഡിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നത്. സ്ത്രീയെന്ന പരിഗണന നൽകുന്നില്ല. നിരന്തരമായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിക്കുന്നു. ജോളി അവശയും രോഗിയുമായി മാറിയിരിക്കയാണ്. മറിയം റഷീദയെയും നമ്പി നാരായണനെയും വേട്ടയാടിയതുപോലെയാണ് പൊലീസിെൻറ സമീപനം.
സുപ്രീംകോടതിയുടെ ഇടപെടലിൽ നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടി വന്ന സാഹചര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ജോളിക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചാൽ കൊലപാതക കേസുകളെല്ലാം അട്ടിമറിക്കപ്പെടുമെന്നും സാക്ഷികളെ ജോളി സ്വാധീനിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ വാദിച്ചു. ഇതേ തുടർന്ന് ജാമ്യഹരജിയിൽ വിധി പറയുന്നത് 28ലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.