കൊച്ചി: എയർ ഇന്ത്യ വിമാനത്തിൽ അബൂദബിയിൽനിന്നെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജീകരണം പൂർത്തിയായി. രാത്രി 10.30ഓടെ വിമാനം ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 181 പേരാണ് കൊച്ചിയിലെത്തുക. ഇതിൽ നാല് കുട്ടികളും 49 ഗർഭിണികളുമുണ്ട്.
പ്രവാസികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ സജ്ജീകരണം പൂർത്തിയാക്കിയിട്ടുണ്ട്. കൊച്ചിയിൽ ബാഗേജുകൾ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് ഒരുക്കിയത്.
വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവ ലഭ്യമാക്കും. യാത്രക്കാർ പുറത്തെത്തുന്ന മാർഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്. ടെർമിനലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും.
രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.