കോഴിക്കോട്: ആവശ്യപ്പെട്ട രേഖകൾ ഒരാഴ്ചക്കകം ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുത്ത അരക്കോടിയോളം രൂപയും കെ.എം. ഷാജി എം.എൽ.എയുടെ അനധികൃത സ്വത്തായി കണക്കാക്കാൻ വിജിലൻസ്. കണ്ണൂർ അലവിൽ മണലിലെ വീടിെൻറ കിടപ്പുമുറിയുടെ കട്ടിലിനടിയിലെ അറയിൽ നിന്ന് പിടിച്ച 47,35,500 രൂപക്ക് ഉൾപ്പെടെയാണ് രേഖകൾ ഹാജരാക്കാൻ ഒരാഴ്ച അനുവദിച്ചത്. തുക പാർട്ടി അനുമതിയോടെ തെരഞ്ഞെടുപ്പാവശ്യത്തിന് ജനങ്ങളിൽ നിന്ന് പരിച്ചതാെണന്നാണ് ഷാജി വ്യക്തമാക്കിയത്. രസീതിയടിച്ചാണ് തുക പിരിച്ചത് എന്നതിനാൽ കൗണ്ടർഫോയിൽ ഉൾപ്പെടെ ഹാജരാക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ അരക്കോടിയോളം രൂപ ഈ രീതിയിൽ പിരിച്ചെടുത്തതാെണന്ന ഷാജിയുെട വാദം വിജിലൻസ് അംഗീകരിച്ചിട്ടില്ല. ഹാജരാക്കുന്ന രേഖകൾ വിശദമായി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരുെട തീരുമാനം.
വൻതുക സംഭാവന ചെയ്തവരുടെ പേരുവിവരം ലഭ്യമായാൽ ആവശ്യമെങ്കിൽ അവരുടെ മൊഴി രേഖപ്പെടുത്തും. 2011 ജൂണ്‍ മുതല്‍ 2020 ഒക്ടോബര്‍ വരെ ഷാജിയുടെ വരുമാനം വരവിനേക്കാള്‍ 166 ശതമാനം വർധിച്ചെന്നും 1.47 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്നുമാണ് വിജിലൻസ് നേരത്തെ കണ്ടെത്തിയത്. മുഴുവൻ സ്വത്ത് വഹകളുടെയും ബിസിനസ് പങ്കാളിത്തത്തിെൻറയും കൃഷിയുടെയും ഉൾപ്പെടെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. പിടിച്ച അരക്കോടിയോളം രൂപക്ക് രേഖ ഹാജരാക്കിയില്ലെങ്കിൽ മൊത്തം രണ്ടുകോടിയോളം രൂപയുടെ അനധികൃത സ്വത്ത് എന്ന നിലയിലാവും കേസ് മുന്നോട്ടുകൊണ്ടുപോവുക. പിടിച്ചെടുത്ത തുകയും അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറിയതിനാൽ കോടതി നിർദേശം കൂടി പരിഗണിച്ചാവും തുടർ നടപടിയെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
അതേസമയം, ഹാജരാക്കുന്ന രേഖകൾ പരിശോധിച്ചശേഷം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിച്ചു. ഇതിന് മുന്നോടിയായി അന്വേഷണ സംഘം വിപുലീകരിക്കും. നിലവിൽ എസ്.പി എസ്. ശശിധരെൻറ നേതൃത്വത്തിൽ ഡിവൈ.എസ്.പി ജി. ജോൺസനും രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘത്തിലേക്ക് ആറുപേരെകൂടി ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. ഹാജരാക്കുന്ന രേഖകൾ ഉൾപ്പെടെ പരിശോധിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമാണെന്ന് അന്വേഷണസംഘം വിജിലൻസ് ഡയറക്ടറെ അറിയിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.