കണ്ണൂർ: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്തു. കണ്ണൂർ വിജിലൻസ് ഓഫിസിൽ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിെൻറ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ. അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു കോഴ്സ് അനുവദിച്ചതിെൻറ ഭാഗമായി കെ.എം. ഷാജി മാനേജ്മെൻറിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2014ലാണ് കേസിനാസ്പദമായ സംഭവം.
വിജിലൻസ് നോട്ടീസ് നൽകിയതുപ്രകാരം വൈകീട്ട് മൂന്നോടെയാണ് ഷാജി വിജിലൻസ് ഒാഫിസിൽ എത്തിയത്. നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും വീണ്ടം ചോദ്യം ചെയ്യലിനായി ഷാജിയെ വിളിപ്പിക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിെൻറ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തണം. കേസ് സംബന്ധിച്ച് കൂടുതൽ രേഖകൾ ഹാജരാക്കാൻ ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ രേഖകൾ അനുസരിച്ച് ഷാജിയടക്കം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടി വരും.
ചോദ്യംചെയ്യലിൽ കൃത്യമായി ഉത്തരം നൽകിയെന്നും തനിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്നും കെ.എം. ഷാജി എം.എൽ.എ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും എന്നെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ട്. ചോദ്യം ചെയ്യൽ നടപടിക്രമം മാത്രമാണ്. അതിനാൽ, അറസ്റ്റിനെ ഭയപ്പെടുന്നില്ല. എനിക്കെതിരെയുള്ള ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കടക്കം പങ്കുണ്ടെന്നും കെ.എം. ഷാജി എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.