തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി. ഏക പ്രതിയായ ശ്രീറാം ഹാജരാകാത്തതിനാൽ കുറ്റപത്രം വായിക്കുന്നത് കോടതി പലതവണ മാറ്റിവെച്ചിരുന്നു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും ഹാജരാകാത്തതിനെ തുടർന്ന് ശ്രീറാമിനെ വാക്കാൽ ശാസിച്ച ഒന്നാം അഡീഷനൽ സെഷൻസ് കോടതി നേരിട്ട് ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു. കുറ്റപത്രം വായിച്ച കോടതി വിചാരണക്ക് മുമ്പ് പ്രതിക്ക് നൽകേണ്ട കോപ്പികൾ നൽകിയോ എന്ന് ഉറപ്പ് വരുത്താൻ അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കും.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 201, 304 മോട്ടോർ വാഹന നിയമം 184 വകുപ്പുകൾ പ്രകാരമാണ് വിചാരണ. കോടതി നേരത്തേ ശ്രീറാമിനെതിരായ നരഹത്യകുറ്റം ഒഴിവാക്കിയയെങ്കിലും സർക്കാറിന്‍റെ റിവിഷൻ ഹരജിയിൽ ഹൈകോടതി ഇത് തള്ളി.
അപകട സമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ എന്ന യുവതിക്കെതിരെയുള്ള കുറ്റം ഹൈകോടതി നേരത്തെ ഒഴിവാക്കിയിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നിനാണ് ശ്രീറാമിന്‍റെ കാറിടിച്ച് കെ.എം. ബഷീർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.