കെ.എം. ബഷീർ വധക്കേസ്; അപകടത്തിന് ശേഷം ശ്രീറാം വെങ്കിട്ടരാമൻ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റി

തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ അപകടത്തിന് പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റിയതായി വിചാരണകോടതിയിൽ സാക്ഷിമൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റിയ ശേഷം പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് കിംസ് ആശുപത്രിയിൽ എത്തിച്ചതെന്ന് സുഹൃത്തും ഡോക്ടറുമായ പത്താം സാക്ഷി അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ വച്ച രക്തം പുരണ്ട ടി-ഷർട്ടും ജീൻസും പിന്നീട് പൊലീസിന് കൈമാറിയതായി പതിനൊന്നാം സാക്ഷിയും ശ്രീറാമിന്റെ സുഹൃത്തുമായ അമരീന്ദ്ര സിംഗും വെളിപ്പെടുത്തി.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. അപകടത്തിൽപ്പെട്ട വാഹനം കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു. വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിത്തീർക്കാൻ ആദ്യഘട്ടത്തിൽ ശ്രമം നടന്നിരുന്നെങ്കിലും ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലോടെ ശ്രീറാമാണ് കാറോടിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് കേസിലെ ഏക പ്രതിയായ ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് കോടതിയിൽ ഹാജരായി.

Tags:    
News Summary - KM Basheer Case: Sreeram Venkitaraman Changed Blood-Stained Clothes After Accident, Witness Testifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.