തൃശൂരിൽ വീണ്ടും കിറ്റ് വിതരണം: ഫ്ലയിങ് സ്ക്വാഡും പൊലീസും പിടികൂടിയത് 750 ഭക്ഷ്യക്കിറ്റുകൾ

തൃശൂർ: ജില്ലയിൽ വീണ്ടും വോട്ടർമാരെ സ്വാധീനിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ നീക്കമെന്ന് ആരോപണം. തൃശൂർ കാച്ചേരിയിലുള്ള അച്ചാർ കമ്പനിയിൽ നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്. ബി.ജെ.പി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ ശേഖരിച്ചുവെച്ചത് കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യുന്നതിന് ബി.ജെ.പി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്ന് സി.പി.എമ്മും സി.പി.ഐയും ആരോപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽ.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, സംഭവമറിഞ്ഞ് ഫ്ലയിങ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി കിറ്റുകൾ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപന ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

മൂന്നു ദിവസം മുമ്പ് ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്നും കിറ്റ് വിതരണം ചെയ്തതായി ആരോപണം ഉയർന്നിരുന്നു. പണം മുടക്കി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് അന്നും ആരോപണം ഉയർന്നു. പ്രദേശത്തെ ചില ആളുകൾ എത്തി സൂപ്പർ മാർക്കറ്റിൽ നിന്ന് കിറ്റ് വാങ്ങിപ്പോവുകയായിരുന്നു. രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് കിറ്റ് ഓർഡർ ചെയ്തത് എന്നാണ് സൂപ്പർ മാർക്കറ്റ് ഉടമ പറഞ്ഞിരുന്നത്. ഇയാൾ ബി.ജെ.പി നേതാവാണ് എന്നാണ് സി.പി.ഐ ആരോപിക്കുന്നത്.

തൃശൂർ ജില്ലയിലെ മണലൂരിലും ബി.ജെ.പിക്കെതിരെ കിറ്റ് വിവാദം ഉയർന്നിരുന്നു. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബി.ജെ.പി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തീർത്തു. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. 

Tags:    
News Summary - Kit distribution in Thrissur again: Flying Squad and police seize 750 food kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.