കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) നീതിന്യായ വിഭാഗം നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈകോടതിയിൽ. കിഫ്ബി ചെയർമാൻ എന്ന നിലയിലാണ് പിഴ ഈടാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്.
നോട്ടീസ് ലഭിച്ച കിഫ്ബി വൈസ് ചെയർമാനായിരുന്ന മുൻ ധനമന്ത്രി തോമസ് ഐസക്, സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം എന്നിവരും പിണറായിക്കൊപ്പം ഒരേ ഹരജിയിൽ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി വ്യാഴാഴ്ച ജസ്റ്റിസ് വി.ജി. അരുൺ പരിഗണിക്കും. കഴിഞ്ഞ ദിവസം കിഫ്ബിയുടെ ഹരജിയിൽ തുടർ നടപടികൾ സിംഗ്ൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ഇ.ഡി അപ്പീൽ നൽകിയിട്ടുണ്ട്.
മസാല ബോണ്ടിൽ ഫെമ നിയമ ലംഘനമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. എന്നാൽ, ഇ.ഡിയുടെ പരാതി നിയമപരമായും വസ്തുതാപരമായും നിലനിൽക്കില്ലെന്നാണ് ഹരജിയിലെ വാദം. മസാല ബോണ്ടിൽ നിന്നുള്ള ഫണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം വാങ്ങാൻ ചെലവഴിക്കുന്നത് നിയമപരമായി അനുവദനീയമാണെന്നിരിക്കെ ഭൂമി വാങ്ങാൻ കിഫ്ബി ഫണ്ട് ഉപയോഗിച്ചെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.
അതിനാൽ, ഹരജിക്കാരെ ഉപദ്രവിക്കാനുള്ള ബോധപൂർവമായ നടപടിയാണ് നോട്ടീസ് എന്ന് ഹരജിയിൽ ആരോപിക്കുന്നു. ഹരജി തീർപ്പാകുംവരെ കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡിയുടെ അപ്പീൽ ഹരജി.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (കിഫ്ബി) വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്ന് കാട്ടി ഇ.ഡി നൽകിയ കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ സിംഗിൾ ബെഞ്ച് മൂന്നുമാസത്തേക്ക് തടഞ്ഞിരുന്നു. ഫെമ ലംഘനം നടന്നെന്ന റിപ്പോർട്ടിൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നൽകിയത് കാരണംകാണിക്കൽ നോട്ടീസാണെന്നും തുടർനടപടികൾ തടഞ്ഞ നടപടി തെറ്റാണെന്നുമാണ് അപ്പീലിൽ പറയുന്നത്.
കാരണംകാണിക്കൽ നോട്ടീസിൽ തർക്കം ഉന്നയിക്കാൻ ഫെമ നിയമപ്രകാരം ബന്ധപ്പെട്ട അപ്പലറ്റ് അതോറിറ്റിയെയാണ് സമീപിക്കേണ്ടത്. വസ്തുതാപരമായ തർക്കം ഇവിടെ ഉന്നയിക്കാൻ കഴിയുമെന്ന വസ്തുത പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടിയെന്ന് അഡ്വ. ജയ്ശങ്കർ വി. നായർ മുഖേന സമർപ്പിച്ച അപ്പീലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.