വിദ്യാഭ്യാസം മുൻഗണനാ വിഷയമായി മാറുന്നതാണ് ഒരു പുരോഗമനാത്മക സർക്കാരിന്‍റെ പ്രധാന മുഖമുദ്രകളിലൊന്ന്. എൽ.ഡി.എഫ് സർക്കാർ ഈ മേഖലയിൽ വലിയ നിക്ഷേപവും മുതൽമുടക്കും നടത്തുമ്പോൾ, സാമ്പത്തിക സഹായം ഉറപ്പാക്കിക്കൊണ്ട് കിഫ്ബി ഒപ്പമുണ്ടമെന്ന് ഉറപ്പ് നൽകുകയാണ് മന്ത്രി വി. ശിവൻകുട്ടി.
ശക്തമായൊരു വിദ്യാഭ്യാസ അടിത്തറയാണ് ശോഭനമായ ഭാവിയിലേക്കുള്ള താക്കോൽ എന്ന വിശ്വാസത്തിൽ അധിഷ്ഠിതമായാണ് ഈ പ്രവർത്തനമെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ നമ്മുടെ പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിവർത്തനം ചെയ്യുന്നതിന് ചരിത്രപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി.
കിഫ്ബി സംരംഭത്തിന്‍റെ ഭാഗമായി അഞ്ച് കോടി രൂപ ചെലവ് വരുന്ന 141 സ്കൂൾ കെട്ടിടങ്ങൾ നിർമിക്കാൻ ഫണ്ട് അനുവദിച്ചു. ഇതിൽ 139 എണ്ണത്തിന്‍റെയും പണി പൂർത്തിയാക്കുകയും ചെയ്തു. മൂന്ന് കോടി രൂപ ചെലവ് മതിക്കുന്ന 386 സ്കൂൾ കെട്ടിടങ്ങൾ അനുവദിച്ചതിൽ 179 എണ്ണത്തിന്‍റെ നിർമാണം ഇതിനകം പൂർത്തിയായി. ഒരു കോടി രൂപ വീതം 446 സ്കൂൾ കെട്ടിടങ്ങൾക്കായി അനുവദിച്ചു. ഇതിൽ 195 എണ്ണവും പൂർത്തിയായിട്ടുണ്ട്. ഇത്തരത്തിൽ, ആകെ 973 സ്കൂൾ കെട്ടിടങ്ങൾക്കാണ് കിഫ്ബി വഴി ഫണ്ട് അനുവദിച്ചത്. ഇതിൽ 513 എണ്ണം പൂർത്തിയായി.
പൊതുവിദ്യാഭ്യാസ മേഖലയിൽ വിവിധ ഫണ്ടുകളിൽ നിന്ന് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്ന ആകെ നിക്ഷേപം 5000 കോടി രൂപയുടേതാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ നൽകുന്ന മുൻഗണന ഇതിൽ നിന്നു വ്യക്താകുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.