തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് ഞായറാഴ്ച നടക്കും. ഉച്ചക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ ചടങ്ങ് നിർവഹിക്കും. രാജ്യത്തെ പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടക്കും. കാസർകോട് റെയിൽവേ സ്റ്റേഷനിൽ രാവിലെ 11 മുതൽ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന കായിക-റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കാവിനിറമുള്ള രണ്ടാം വന്ദേഭാരതിന്‍റെ ആദ്യ യാത്ര കാസർകോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ്. കോട്ടയം വഴി ഓടുന്ന ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ പകുതി സീറ്റുകളേ ആലപ്പുഴ വഴി ഓടുന്നതിലുള്ളൂ. കോട്ടയം വഴിയുള്ളതിൽ 16 കോച്ചുണ്ട്. ആലപ്പുഴ വഴിയുള്ളതിന് എട്ട് കോച്ച് മാത്രം. ഇതിൽ ഒരെണ്ണം എക്സിക്യൂട്ടിവ്. ശേഷിക്കുന്നവ ചെയർ കാർ. ആകെ 540 സീറ്റുകളാണുള്ളത്.
കോട്ടയെത്തക്കാൾ 15 കിലോമീറ്റർ കുറവായതിനാൽ യാത്രാസമയത്തിലും നിരക്കിലും മാറ്റം വരും. ആദ്യ ദിവസം പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും. കാസർകോട് നിന്ന് 7.05ന് പുറപ്പെട്ട് വൈകീട്ട് മൂന്നിന് തിരുവനന്തപുരം എത്തും വിധമാണ് സമയക്രമം. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ആലപ്പുഴയിലും കായംകുളത്തും ട്രെയിനിന് സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.