തിരുവനന്തപുരം: കേരള സർവകലാശാല സമരവുമായി ബന്ധപ്പെട്ട കേസിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റും രാജ്യസഭ എം.പിയുമായ എ.എ. റഹിം ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി റഹിം അടക്കം കേസിലെ 12 പ്രതികളും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി മുഴുവൻ പ്രതികൾക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കേരള യൂനിവേഴ്സിറ്റി സ്റ്റുഡൻസ് സർവിസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയെ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഭിനമോൾ രാജേന്ദ്രന്റെ ഉത്തരവ്.
യൂനിവേഴ്സിറ്റി വിദ്യാർഥി യൂനിയൻ നേതാവായിരുന്ന എ.എ. റഹിം, എസ്.എഫ്.ഐ പ്രവർത്തകരായിരുന്ന എസ്. അഷിദ, ആർ. അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു.എസ്.ആർ, ആദർശ് ഖാൻ, ജെറിൻ, അൻസാർ.എം, മിഥുൻ മധു, വിനേഷ് വി.എ, അപർണ ദത്തൻ, ബി.എസ്. ശ്രീന എന്നിവരാണ് കേസിലെ ഒന്നുമുതൽ പന്ത്രണ്ടുവരെ പ്രതികൾ.
നേരത്തേ ഈ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജി പരാതിക്കാരിയും കേരള യൂനിവേഴ്സിറ്റി സ്റ്റുഡൻസ് സർവിസസ് മേധാവിയും പ്രഫസറുമായ ഡോ: വിജയലക്ഷ്മിയുടെ എതിർപ്പിനെതുടർന്ന് കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.