തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിന് ശക്തി പകർന്ന് കേരള സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങൾ. വി.സി നിർണയ സമിതിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന കേരള സർവകലാശാല സെനറ്റ് തീരുമാനം ഗവർണർ റദ്ദാക്കിയേക്കും. പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രി അധ്യക്ഷയായി ചേർന്ന സെനറ്റ് യോഗമാണ് സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന് തീരുമാനിച്ചത്.
മന്ത്രി ആർ. ബിന്ദു അധ്യക്ഷയായത് ചട്ടവിരുദ്ധമാണെന്ന് രണ്ടാം ദിവസവും ചാൻസലർ പരസ്യമായി വ്യക്തമാക്കി. ചാൻസലറുടെ അഭാവത്തിൽ പ്രൊ ചാൻസലർക്കാണ് അധികാരമെന്ന് ആവർത്തിച്ചാണ് ബിന്ദുവിന്റെ പ്രതിരോധം. യോഗത്തിന്റെ മിനുട്സ് അടക്കം രജിസ്ട്രാർ ഇന്നലെ രാജ്ഭവന് കൈമാറിയിരുന്നു. സെനറ്റ് തീരുമാനങ്ങൾ ചാൻസലർ റദ്ദാക്കാനാണ് നീക്കം.
വി.സി അധ്യക്ഷനാകണം അല്ലെങ്കിൽ ചാൻസലർ പ്രോ ചാൻസലർ അധ്യക്ഷയാകാൻ ചുമതലപ്പെടുത്തണമെന്നാണ് ചട്ടമെന്ന് രാജ്ഭവൻ വിശദീകരിക്കുന്നു. വി.സിയിൽ നിന്ന് റിപ്പോർട്ട് തേടിയാകും രാജ്ഭവൻ തീരുമാനം. സംഘർഷത്തിനിടെ സെനറ്റിൽ ഗവർണറുടെ നോമിനികളും യുഡിഎഫ് മുന്നോട്ട് വെച്ച പേരുകളിൽ ഒന്ന് അംഗീകരിച്ച് സെർച്ച് കമ്മിറ്റിയുമായി ചാൻസലർ മുന്നോട്ട് പോകും.
ഗവർണ്ണറുടെ 11 നോമിനികളും സെനറ്റിൽ നടന്ന കാര്യങ്ങൾ ഗവർണറെ ധരിപ്പിക്കും. സെനറ്റ് തീരുമാനം റദ്ദാക്കിയാൽ കേരള സർവകലാശാല ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഗവർണർ നിയമം പഠിക്കണം എന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രിയെ പിന്തുണച്ച് സെനറ്റിലെ ഇടത് അംഗങ്ങൾ വാർത്താകുറിപ്പിറക്കി.
സെനറ്റ് യോഗത്തിൽ അധ്യക്ഷം വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ചു ഗവർണർ. ഗവർണർക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്നായിരുന്നു ആർ ബിന്ദുവിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.