കോഴിക്കോട്: രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാലാണ് ഇത് സാധ്യമായതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുസ്ലിം സംഘടന പ്രതിനിധികളുമായി നടന്ന ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പല സംസ്ഥാനങ്ങളും നടപ്പാക്കിയില്ല. എന്നാൽ, കേരളം റിപ്പോർട്ട് നടപ്പാക്കാൻ പാലോളി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് നിർദേശങ്ങൾ അംഗീകരിച്ച് തുടർനടപടി സ്വീകരിച്ചു.
ന്യൂനപക്ഷ ക്ഷേമവകുപ്പും മദ്റസ അധ്യാപക ക്ഷേമനിധിയും അനുവദിച്ചതും ഇൗ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ്. ന്യൂനപക്ഷ വിഭാഗമെന്ന നിലക്ക് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ശ്രദ്ധനൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് മലബാർ മേഖലയിൽ സീറ്റുകൾ കുറയുമെന്ന ആശങ്കവേണ്ട. സർക്കാർ ഉചിതമായ നടപടി സ്വീകരിക്കും. സംവരണം കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തിവരികയാണ്. വഖഫ് ബോർഡിന് കൂടുതൽ ഫണ്ട് അനുവദിക്കുന്നകാര്യം പരിഗണിക്കും. ഗൾഫിൽനിന്ന് തിരിച്ചെത്തുന്ന മലയാളികളുടെ പുനരധിവാസത്തിന് പ്രത്യേക പരിഗണന നൽകുമെന്നും മുഖ്യമന്ത്രി
വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ ഹർത്താൽ ആഹ്വാനം ചെയ്യുന്നതും നടത്തുന്നതും ഗൗരവമായി കാണും. ഇതിനെതിരെ ജാഗ്രത പാലിക്കണം. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പൊലീസ് സേനയിൽ സംഘ്പരിവാർ അനുകൂല വിഭാഗമുണ്ടെന്നത് രാഷ്ട്രീയപ്രചാരണം മാത്രമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.