കൊച്ചി: പ്രമുഖ ഫിഷറീസ് ശാസ്ത്രഞ്ജനും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലറുമായ ഡോ.എ. രാമചന്ദ്രൻ (61) നിര്യാതനായി. വെള്ളിയാഴ്ച പുലർച്ച രണ്ടിന് കളമശ്ശേരിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇടപ്പള്ളി കാമ്പയിൻ സ്കൂൾ അധ്യാപിക ഡോ. സനൂജ രാജേശ്വരിയാണ് ഭാര്യ. ഏക മകൻ രാഹുൽ രാമചന്ദ്രൻ സിംഗപ്പൂരിൽ ഷിപ് എൻജിനീയറാണ്. സംസ്കാരം എറണാകുളം രവിപുരം ശ്മശാനത്തിൽ നടന്നു.
കുസാറ്റ് ഇൻഡസ്ട്രീസ് ഫിഷറീസ് സ്കൂൾ ഡയറക്ടറായിരുന്ന ഡോ. രാമചന്ദ്രൻ 2016 ജൂണിലാണ് കുഫോസ് വൈസ് ചാൻസലറായി സ്ഥാനമേറ്റത്. കൊച്ചിയിലെ ആദ്യകാല മേയറും കോൺഗ്രസ് നേതാവുമായിരുന്ന കെ.എസ്.എൻ മേനോെൻറ മകനാണ്. ഒമാെൻറ ഫിഷറീസ് അഡ്വൈസറായും ഫിഷറീസ് സംബന്ധമായ നിരവധി ദേശീയ- അന്തർദേശീയ സമിതികളിൽ വിദഗ്ധ അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബ്ലൂ ഇക്കോണമി കോൺഫറൻസ് കൊച്ചിയിൽ നടന്നത് ഡോ. എ. രാമചന്ദ്രൻറ നേതൃത്വത്തിലാണ്. ഫിഷറീസ് രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മുന്നൂറിലേറെ പ്രബന്ധങ്ങളുടെയും നിരവധി പുസ്തകങ്ങളുടെയും രചയിതാവാണ്.
ഡോ. രാമചന്ദ്രന് കീഴിൽ 132 വിദ്യാർഥികൾ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഹോളണ്ടിലെ ഡെൽഫ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഡോ. രാമചന്ദ്രൻ പോസ്റ്റ് പി.എച്ച്ഡി നേടിയത്. വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് നടത്തിയ പഠനത്തിന് നേതൃതം നൽകിയ ഡോ. രാമചന്ദ്രൻ, സമുദ്രപരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, ഡിസാസ്റ്റർ മാനേജ്മെൻറ് എന്നിവ ഐച്ഛിക വിഷയങ്ങളായി കുഫോസിൽ എം.എസി കോഴ്സുകൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.