കേരള ഹൈകോടതി
വാഹനാപകട നഷ്ടപരിഹാരം: വൈകിയെന്ന പേരിൽ അപേക്ഷ തള്ളാനാവില്ല -ഹൈകോടതി
കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാൻ വൈകിയെന്ന പേരിൽ മാത്രം അത് തള്ളാനാവില്ലെന്ന് ഹൈകോടതി. മോട്ടോർ വാഹന നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് സമയപരിധി ഏർപ്പെടുത്തിയിരുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.എം. മനോജിന്‍റെ ഉത്തരവ്. വാഹനാപകടത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നതാണ് നിയമത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം. അതിനാൽ, സാങ്കേതിക കാരണങ്ങളാൽ അപേക്ഷ നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
13 വർഷത്തിന് ശേഷമാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയതെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി) അപേക്ഷ തള്ളിയതിനെതിരെ ആലപ്പുഴ സ്വദേശി സന്തോഷ് കുമാർ സമർപ്പിച്ച അപ്പീൽ ഹരജി അനുവദിച്ചാണ് ഉത്തരവ്. 2003 ആഗസ്റ്റിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ ഹരജിക്കാരന് 30 ശതമാനം കാഴ്ചവൈകല്യം സംഭവിച്ചിരുന്നു. കാലതാമസത്തിന് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണൽ അപേക്ഷ തള്ളിയത്.
എന്നാൽ, അപകടം നടന്ന കാലയളവിലോ ഹരജി നൽകിയ സമയത്തോ അപേക്ഷ സമർപ്പിക്കുന്നതിന് സമയപരിധി ഏർപ്പെടുത്തിയിരുന്നില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. അതിനാൽ, കാലതാമസത്തിനുള്ള വിശദീകരണം നൽകേണ്ടതില്ല. വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ സംഭവങ്ങളിൽ പൊലീസ് എം.എ.സി.ടിക്ക് റിപ്പോർട്ട് നൽകണമെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ തുടർ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവുമുണ്ട്. കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് വേണ്ടവിധം പരിഗണിച്ചില്ലെന്നതടക്കം വാദങ്ങൾ കണക്കിലെടുത്ത കോടതി തുടർന്ന് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി. അപേക്ഷ വീണ്ടും പരിഗണിച്ച് ആറു മാസത്തിനകം തീരുമാനമെടുക്കാനും ബന്ധപ്പെട്ട കക്ഷികൾ സെപ്റ്റംബർ 29ന് ട്രൈബ്യൂണലിൽ ഹാജരാകാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.