ചാനൽ മൈക്ക് തന്റെ മുഖത്ത് ഇടിച്ചതായി ആംഗ്യരൂപത്തിൽ കാണിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: എപ്പോഴാണ് മറുപടി പറയേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിൽ തനിക്ക് തരണമെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിങ്ങൾക്ക് ചോദ്യം ചോദിക്കാൻ അവകാശം ഉള്ളത് പോലെ തന്നെ തനിക്ക് ഉത്തരം പറയാനും അവകാശമുണ്ടെന്നും അത് മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് തന്നെയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർ പ്രതികരിച്ചപ്പോൾ അങ്ങനെയല്ലെന്നും അദ്ദേഹവുമായി താരതമ്യം ചെയ്യരുതെന്നും വി.ഡി. സതീശൻ പറഞ്ഞു.
"ഞാൻ എപ്പോഴാണ് മറുപടി പറയേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിൽ എനിക്ക് തരണം. ഞാൻ മറുപടി പറഞ്ഞില്ല, മൗനിബാബയാണ്, പന്ത്രണ്ടര പ്രാവശ്യം ചോദിച്ചു എന്നൊക്കെയാണ് പറയുന്നത്. എങ്ങനെയാ ചോദിച്ചത് എന്നറിയുമോ? രാവിലെ ഞാൻ വീട്ടിൽ നിന്ന് നടക്കാൻ ഇറങ്ങിയപ്പോൾ ഒരു ചോദ്യം. അതുകഴിഞ്ഞ് ഞാൻ വീണ്ടും അകത്ത് കേറി കുളിച്ചു പുറത്ത് ഇറങ്ങിയപ്പോൾ വീണ്ടും മൈക്ക് വെച്ച് ചോദ്യം. ഞാൻ കേരള ഹൗസിലേക്ക് കയറുമ്പോൾ ചോദ്യം, ഇറങ്ങുമ്പോൾ ചോദ്യം. ഞാൻ വണ്ടിയിൽ കയറിയിരിക്കുമ്പോൾ ഒരു മൈക്ക് എന്റെ മുഖത്ത് വന്നാ ഇടിച്ചത്. ഇക്കാര്യം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല, ഇപ്പോ നിങ്ങളോട് രഹസ്യമായിട്ട് പറയുകയാ. എന്നിട്ട് എന്നോട് ചോദിച്ചു, അപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. എപ്പോഴാണ് പറയേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും ദയവചെയ്ത് എനിക്ക് തരൂ... പഠിച്ചിട്ടല്ലേ ഒരു കാര്യത്തിൽ ഞാൻ മറുപടി പറയേണ്ടത്? ഉചിതമായ സമയത്തല്ല പറയേണ്ടത്? ഞാൻ അങ്ങനെ ഒളിച്ചോടുന്ന ആളാണോ? ഞാൻ കാബിനറ്റ് ബ്രീഫിങ് നടത്തി തുടങ്ങിയില്ലേ?
നിങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ തന്നെ മറുപടി പറയാനുള്ള അവകാശം എനിക്ക് തരണം. 12 പ്രാവശ്യം ചോദ്യം ചോദിച്ചിട്ട് മറുപടിയില്ലെന്നാണ് പറയുന്നത്. നിങ്ങൾക്ക് 24 പ്രാവശ്യം ചോദ്യം ചോദിക്കാം, എനിക്ക് മറുപടി പറയേണ്ട സമയം ഞാനല്ലേ തീരുമാനിക്കേണ്ടത്? അത് എനിക്ക് തരണം, റിക്വസ്റ്റ് ആണ്’ -സതീശൻ പറഞ്ഞു.
ഇതുതന്നെയാണ് പിണറായിയും പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ‘അല്ലല്ല, ഒരിക്കലും അല്ല’ എന്നായിരുന്നു മറുപടി. ‘ഞാൻ അങ്ങനെ ആകണം എന്നാണോ നിങ്ങൾ പറയുന്നത്? ഞാൻ കാബിനറ്റ് ബ്രീഫിങ് നടത്തുന്ന ആളാ. നിങ്ങൾക്ക് നിങ്ങൾക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് പോലും പോകാൻ പറ്റില്ലായിരുന്നല്ലോ? പിന്നെയാണ് നിങ്ങൾ 12 പ്രാവശ്യം ചോദ്യം ചോദിക്കുന്നത്. നോ നോ നോ നോ... നിങ്ങൾ അങ്ങനെ പറയല്ലേ... അങ്ങനെ ആക്കല്ലേ... അങ്ങനെ ആക്കല്ലേ... അങ്ങനെ താരതമ്യം ചെയ്ത് നിങ്ങൾ അങ്ങനെ ആക്കല്ലേ. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. ഞാൻ മറുപടി പറയേണ്ട സമയം തീരുമാനിക്കുന്നത് ഞാനാണ്. കാരണം എനിക്കത് പഠിച്ചും മനസ്സിലാക്കിയിട്ടും വേണം പറയാൻ. പെട്ടെന്ന് അങ്ങ് പറയാൻ പറ്റില്ല. ഞാൻ അതിന്റെ സമയം തീരുമാനിക്കണ്ടേ? അതിനുള്ള അവകാശം എനിക്ക് താ. അത് നിങ്ങളല്ല തീരുമാനിക്കേണ്ടത്. നിങ്ങൾക്ക് ചോദ്യം ചോദിക്കാം, അതിനുള്ള അവകാശം ഞാൻ എപ്പോഴും തരും, മനസ്സിലായല്ലോ? നിങ്ങളല്ല തീരുമാനിക്കുന്നത്, ഞാനാണ് തീരുമാനിക്കുന്നത്. അത്രയും എനിക്ക് അവകാശം വേണം’ -സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.